കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഉരുൾപൊട്ടലുണ്ടായി. ഇഞ്ചപ്പാറയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളാനി പ്രദേശം ഒറ്റപ്പെട്ടതായാണ് വിവരം. കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസപ്പെട്ടു.
തീക്കായി, തലനാട്, അടുക്കം, ഒറ്റയീട്ടി മേഖലയിൽ മണിക്കൂറുകളായി മഴ നിർത്താതെ പെയ്യുകയാണ്. നീരൊഴുക്ക് ശക്തമായതിനാൽ മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിലെ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
വരുന്ന അഞ്ച് ദിവസം കേരളത്തിൽ മിതമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. തെക്ക് - കിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസം ഇത് ജാർഖണ്ഡിനും തെക്കൻ ബീഹാറിനും മുകളിലൂടെ നീങ്ങാൻ സാദ്ധ്യതയുണ്ട്. കച്ചിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |