
തൃപ്പൂണിത്തുറ: വനം വകുപ്പിന്റെ മുട്ടിൽ എസ്റ്റേറ്റിൽ നിന്ന് മരം മുറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ചോറ്റാനിക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഇന്നലെ വൈകിട്ട് 4.45നാണ് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ കോടതിയിൽ ഹാജരായത്.
കുറ്റം ചുമത്താനായി ഹാജരാകണമെന്ന നിർദ്ദേശം മൂന്ന് വട്ടം ലംഘിച്ചതിനെ തുടർന്ന് ചോറ്റാനിക്കര കോടതി ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇന്നലെ ഹാജരായത്. കേസ് 18ന് വീണ്ടും പരിഗണിക്കും.
മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട സ്ഥലത്ത് നിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികൾ, വനംവകുപ്പിന്റെ പാസുണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകൾ സ്വദേശി എം.എം.അലിയാർക്ക് വിറ്റെന്നാണ് കേസ്. 1.40 കോടി അഡ്വാൻസ് നൽകിയിരുന്നെന്നും വനംവകുപ്പ് കേസെടുത്തപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും അലിയാർ പരാതിപ്പെട്ടിരുന്നു. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി അഗസ്റ്റിൻ സഹോദരന്മാർ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസുമായി മുന്നോട്ടുപോകാൻ അനുമതി നൽകുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |