SignIn
Kerala Kaumudi Online
Thursday, 21 May 2026 4.06 PM IST

ശ്രുതിയുടെ മരണം; അന്വേഷണം കടുപ്പിച്ച് പൊലീസ്, മാതാപിതാക്കളുടെ മൊഴിയെടുക്കും

death-case

നാഗർകോവിൽ: കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശ്രുതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ നാഗർകോവിൽ ആർഡിഒ എസ് കാളീശ്വരി നിർദ്ദേശം നൽകി. ശുചീന്ദ്രം പൊലീസാണ് യുവതിയുടെ കുടുംബത്തെ വിവരമറിയിച്ചത്. ഈ മാസം 29ന് ഹാജരാകാനാണ് കുടുംബത്തോട് നിർദ്ദേശം നൽകിയിരിക്കുന്നത്.

തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാർത്തിക്കിന്റെ മാതാവ് ചെമ്പകവല്ലി സ്ഥിരമായി യുവതിയോട് വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 21നാണ് ശ്രുതിയെ വീട്ടിനുളളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതോടെ കേസിന്റെ അന്വേഷണം ആർഡിഒ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ തന്നെ പൊലീസും ആർഡിഒ കാളീശ്വരിയും വീട്ടിലെത്തി കാർത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തിരുന്നു. ശ്രുതി അമ്മയോട് ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. 'ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങൾ അവർ വാങ്ങിവച്ചു. അത് തിരികെ വാങ്ങണം.'- എന്നാണ് ശ്രുതി പറഞ്ഞിരുന്നത്. പത്ത് ലക്ഷം രൂപ സ്ത്രീധനവും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നൽകിയിരുന്നെന്നാണ് ശ്രുതിയുടെ കുടുംബം പറയുന്നത്.

അതേസമയം, സംഭവത്തെ തുടർന്ന് വിഷം കഴിച്ച ചെമ്പകവല്ലിയുടെ നില ഗുരുതരമാണ്. ഇവർ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY