തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ.കെ. രാഗേഷിനെ പുകഴ്ത്തിയത് വിവാദമായതോടെ വിശദീകരണവുമായി ദിവ്യ എസ്.അയ്യർ ഐ.എ.എസ്. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ടെന്നും ഒന്നര വർഷമായി താൻ നേരിടുന്ന വിമർശനത്തിന് കാരണം ഈ പ്രകൃതമാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ദിവ്യ പറഞ്ഞു.
തന്റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരിൽ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചു പറഞ്ഞു എന്ന ഒറ്രക്കാരണത്താലാണ് തനിക്ക് വിമർശനം ഏൽക്കേണ്ടി വരുന്നത്. നമ്മളാരും എല്ലാം തികഞ്ഞവരും നിറഞ്ഞവരും അല്ല. നമുക്ക് ചുറ്റുമുള്ള വ്യക്തികളിൽ എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാകും. നമുക്ക് പഠിക്കാവുന്ന ഒരുപാട് ഗുണങ്ങൾ അവരിലൊക്കെ ഉണ്ടായിരിക്കും. അതൊക്കെ കണ്ടെത്തുക എന്നത് വലിയ പ്രയാസമേറിയ കാര്യമല്ല. കണ്ടെത്തുന്ന നന്മകൾ പരത്തുക എന്നതിനും പ്രയാസമില്ല. അത് നാലാളോട് പറയുക എന്നതിനും വല്യ പ്രയാസമൊന്നും ഉണ്ടാകേണ്ടതില്ലെന്നും ദിവ്യ പറഞ്ഞു.
കർണനുപോലും അസൂയ തോന്നും വിധമുള്ളതാണ് കെ.കെ.ആറിന്റെ കവചമെന്ന് ദിവ്യ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് വിവാദമായത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
സദുദ്ദേശ്യപരമെങ്കിലും
വീഴ്ചയുണ്ടായി: ശബരീനാഥൻ
കർണന് അസൂയ തോന്നുന്ന കെ.കെ.ആർ കവചം എന്ന അഭിനന്ദനം സദുദ്ദേശ്യപരമെങ്കിലും ഇക്കാര്യത്തിൽ ദിവ്യയ്ക്ക് വീഴ്ച പറ്റിയെന്ന് ദിവ്യ എസ്. അയ്യരുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥൻ. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാമെങ്കിലും രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിക്കുന്നതിൽ വീഴ്ചയുണ്ടായി. അതുകൊണ്ടാണ് ദിവ്യയുടെ പ്രതികരണം സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറിയതും വിവാദമായതും.
വല്ലാതെ പതപ്പിച്ചാൽ ദോഷം
ചെയ്യും: കെ. മുരളീധരൻ
ദിവ്യ എസ്.അയ്യരെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും. ദിവ്യയുടെ സമൂഹമാദ്ധ്യമത്തിലെ പോസ്റ്റിന് വില കല്പിക്കുന്നില്ലെന്നും പറഞ്ഞു.
'ദിവ്യയെ അധിക്ഷേപിക്കുന്നു"
തന്നെക്കുറിച്ച് നല്ല വാക്ക് പറഞ്ഞിനാണ് ദിവ്യ എസ്.അയ്യർ അധിക്ഷേപത്തിന് വിധേയമായതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തികച്ചും പ്രൊഫഷണലായിട്ടാണ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല നിർവഹിച്ചിരുന്നത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞപ്പോൾ അത് മറ്റുള്ളവരെ ഇത്രയധികം പ്രകോപിപ്പിച്ചത് അത്ഭുതമാണ്. കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ദൗർഭാഗ്യകരമാണ്.
വിമർശിക്കുന്നവർക്ക് അപക്വമായ മനസ്: മുഖ്യമന്ത്രി
പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ കുറിച്ച് ഐ.എ.എസ്. ഓഫീസർ ദിവ്യ എസ്. അയ്യരുടെ സാമൂഹ്യമാദ്ധ്യമകുറിപ്പിനെ വിമർശിക്കുന്നവർക്ക് അങ്ങേയറ്റത്തെ അപക്വമായ മനസാണെന്ന് കാണാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾ പരസ്യമായി പ്രതികരിക്കുന്നതിനെതിരായ പുരുഷമേധാവിത്വരീതിയാണവർക്ക്. ഭർത്താവിന്റെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണോ ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ കാണേണ്ടത്. അത് ശരിയല്ല. ദിവ്യ നിഷ്കളങ്കമായാണ് അവരുടെ അഭിപ്രായം പ്രകടിപ്പിച്ചത്. അത് അങ്ങനയാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല നിലയിൽ പ്രവർത്തിക്കുന്ന ഐ.എ.എസ് ഓഫീസറാണ് ദിവ്യ. ഭരണരംഗത്ത് ഒരുമിച്ച് പ്രവർത്തിച്ച രണ്ടുപേരിൽ ഒരാൾ പുതിയ ചുമതലയിലേക്ക് വരുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് ദിവ്യയുടേത്.
-ഇ.പി.ജയരാജൻ
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം
ദിവ്യ എസ്.അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണ്.സഹപ്രവർത്തകരെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ തങ്ങൾക്ക് തോന്നിയ അഭിപ്രായങ്ങൾ പറയുന്നത് സ്വാഭാവികമാണ്.
-കെ.കെ ശൈലജ
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം
രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പണി. ചിലർക്ക് എങ്ങനെ പെരുമാറണമെന്ന് അറിയില്ല. സോഷ്യൽ മീഡിയ ഹൈപ്പിലാണ് ക്രേസ്. പുകഴ്ത്തൽ നിറുത്തി ഫയൽ നോട്ടിലേക്ക് ഉദ്യോഗസ്ഥർ മാറണം.
- രാഹുൽ മാങ്കൂട്ടത്തിൽ
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |