SignIn
Kerala Kaumudi Online
Thursday, 22 May 2025 8.54 AM IST

ഉയിരെടുത്തിട്ടും ഉയരാതെ  ആനമതിൽ 

Increase Font Size Decrease Font Size Print Page
anamathil-2

ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ മനുഷ്യജീവനുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിയുമ്പോഴും സംരക്ഷണത്തിനായുള്ള ആനമതിൽ നിർമാണം ഇഴയുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് ആറളത്ത് ആദിവാസി ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയപ്പോൾ ആനമതിൽ നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി. ജനക്കൂട്ടത്തിന്റെ രോഷത്തിന് വഴങ്ങി വനം മന്ത്രിയെത്തിയാണ് ഈ മാസം 30നകം ആനമതിലിലെ പ്രധാന ഭാഗങ്ങളായ ആറു കിലോമീറ്റർ ദൂരം പൂർത്തിയാകുമെന്ന് ഉറപ്പു നൽകിയത്. രണ്ട് ജീവനുകൾ പൊലിഞ്ഞതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി എ.കെ. ശശീന്ദ്രനെ ജനക്കൂട്ടം വളഞ്ഞിരുന്നു. സർവകക്ഷിയോഗ തീരുമാനങ്ങൾ വിശദീകരിച്ച വനംമന്ത്രിയോട് ആനമതിൽ പൂർത്തിയാക്കാൻ എത്രകാലം വേണമെന്നതായിരുന്നു ജനങ്ങളുടെ ചോദ്യം. അപ്പോഴാണ് ഏപ്രിൽ 30നകം പൂർത്തിയാക്കുമെന്ന ഉറപ്പ് നൽകിയത്. ആനമതിൽ നിർമാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചുനീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് തന്നെ നടപടി സ്വീകരിക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ആറു കിലോ മീറ്ററിൽ

പൂർത്തിയായത് മൂന്നര കി.മി.
ആറുകിലോമീറ്റർ ദൂരമെങ്കിലും മതിൽ പൂർത്തിയാക്കുമെന്ന വാഗ്ദാനത്തെ തുടർന്നായിരുന്നു പ്രതിഷേധം കെട്ടടങ്ങിയത്. പത്തുദിവസം മാത്രം ബാക്കി നിൽക്കെ 3.600 കി.മി മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായിട്ടുള്ളത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണസമിതി മതിലിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മതിൽ ഏപ്രിൽ 30നകം തീർക്കണമെന്നായിരുന്നു കരാറുകാരന് അന്ത്യശാസനം നൽകിയിരുന്നത്. 35 കെട്ടുകാർ ഉൾപ്പെടെ 55 തൊഴിലാളികൾ പ്രവർത്തിക്കായി എത്തുകയും ചെയ്തിരുന്നു. എന്നിട്ടും പ്രഖ്യാപിച്ച തീയതിക്ക് മുമ്പ് മതിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് പഞ്ചായത്ത് അധികാരികൾ ഉൾപ്പെടെ പറയുന്നത്.


തടസമായി ക്വാറി സമരവും
പ്രതികൂല കാലാവസ്ഥയും

ആവശ്യത്തിന് തൊഴിലാളികളുണ്ടെങ്കിലും ക്വാറിസമരം മൂലം കല്ലുകൾ ലഭിക്കാത്തതാണ് നിലവിലുള്ള പ്രതിസന്ധി. ചെങ്കുത്തായ മലയുടെ മുകളിലേക്ക് സാമഗ്രികൾ എത്തിക്കാനുള്ള റോഡ് പൂർത്തിയാക്കിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയെ തുടർന്ന് വാഹനങ്ങൾ മലയിൽ കുടുങ്ങിയത് മതിൽ നിർമ്മാണത്തിൽ വിലങ്ങുതടിയായി. നിലവിലെ സാഹചര്യങ്ങൾ വച്ച് മതിൽ പൂർത്തിയാകാൻ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. പ്രദേശത്ത് നിന്ന് തുരത്തിയ ആനകൾ മഴക്കാലമടുക്കുമ്പോൾ വീണ്ടും ജനവാസ മേഖലയിൽ എത്താനുള്ള സാദ്ധ്യത നിലനിൽക്കുന്നു.


പത്തുവർഷം 14 മരണം

പതിനാലു പേരാണ് പത്തുവർഷത്തിനകം ആറളം ഫാമിൽ കാട്ടാന കൊലപ്പെടുത്തിയത്. ഇവരിൽ പതിനൊന്നും ആദിവാസികളാണ്. വന്യജീവി ശല്യം രൂക്ഷമായതോടെ സർക്കാർ നൽകിയ ഭൂമിയിൽ വാസയോഗ്യമല്ലെന്ന് മനസിലാക്കി പലരും വീടൊഴിഞ്ഞ് പോകുകയാണ്.

തരിശായി ഫാം

വന്യജീവികളുടെ വിഹാര കേന്ദ്രമായ മാറിയ ആറളം ഫാമിംഗ് കോർപറേഷന്റെ കൃഷി ഭൂമിയിൽ കഴിഞ്ഞ ഏഴ് വർഷത്തെ നഷ്ടം 85 കോടിയിലധികം രൂപയാണ്. തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ, തുടങ്ങിയ ഫാമിൽ കൃഷി ചെയ്ത എല്ലാത്തരം വിളകളും വന്യമൃഗങ്ങൾ നശിപ്പിച്ചു. ചില ബ്ലോക്കുകൾ കാർഷിക വിളകൾ ഒന്നുപോലും അവശേഷിക്കാതെ സ്ഥലം തരിശായി മാറി. കാട്ടാനകളുടെ ബാഹുല്യം കാരണം വീണ്ടും അവിടെ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ആന, മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ, തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നതിൽ മുന്നിൽ. ഈ കാലയളവിൽ പുതിയ കൃഷികൾ ഇറക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയുമുണ്ട്.


സോളാർ
തൂക്കുവേലി നിർമാണം

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്ന 5.2 കിലോമീറ്റർ ദൂരം സോളാർ തൂക്കുവേലി നിർമാണം തുടങ്ങി. അനെർട്ടിന്റെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാർ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ല പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കിലോമീറ്റർ ദൂരം നടത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തി 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാം ഘട്ടത്തിൽ തുടർച്ചയായിതന്നെ നടപ്പാക്കും. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. വേലി വരുന്ന സ്ഥലത്ത് ആറു മീറ്റർ വീതിയിൽ അടിക്കാട് തെളിക്കൽ, 20 അടി ഉയരത്തിൽ വൃക്ഷത്തലപ്പുകൾ മുറിച്ചുമാറ്റൽ, തൂക്കുവേലി തൂണുകൾക്കുള്ള കുഴികൾ അടയാളപ്പെടുത്തൽ എന്നീ പണികളാണ് ആരംഭിച്ചത്. നാച്വറൽ ഫെൻസിനാണ് സോളാർ തൂക്കുവേലിയുടെ കരാർ.


ദുരിത ജീവിതം
ചീങ്കണ്ണി പുഴയുടെയും ബാവലി പുഴയുടെയും കക്കുവാ പുഴയുടെയും മധ്യേയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാം ഇന്ന് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പകച്ചു നിൽക്കുകയാണ്. 2004 ൽ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കണ്ണൂർ കാസർകോട് വയനാട് ജില്ലകളിലെ ആദിവാസികളെ പുനരധിവസിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ഗവർണറുടെ പേരിൽ ഭൂമി വാങ്ങിയത്. 1700 കുടുംബങ്ങൾക്ക് വീടുവയ്ക്കാനായിരുന്നു കരാർ. എന്നാൽ ഇന്നിവിടെ 1200 കുടുംബങ്ങൾ മാത്രമേ താമസിക്കുന്നുള്ളു. ആകെയുള്ള 12,000ത്തിൽ 7000 ഏക്കർ ഭൂമിയിലാണ് ഫാമും ആദിവാസി പുനരധിവാസ മേഖലയും സ്ഥിതി ചെയ്യുന്നത്, 3500 ഏക്കർ ആദിവാസി പനരധിവാസത്തിന്, ബാക്കി 3500 ഏക്കർ ഫാം എന്ന കണക്കിൽ ആണിത്. ഒരേക്കർ ഭൂമി നൽകുമ്പോൾ 10 സെന്റ് വീട് വയ്ക്കാനും 90 സെന്റ് കൃഷിക്കായും ഉപയോഗിക്കണം എന്നായിരുന്നു പദ്ധതി. പക്ഷേ ഈ പദ്ധതിയുടെ തുടക്കത്തിൽ തന്നെ വലിയ രീതിയിൽ തന്നെ എതിർപ്പുയർന്നിരുന്നു. വന്യജീവി സങ്കേതമാണെന്നും വന്യമൃഗങ്ങളുടെ അക്രമം രൂക്ഷമാണെന്നുമുള്ള വാദങ്ങൾ ഉയർന്നെങ്കിലും മാറിമാറി വന്ന സർക്കാർ അത് ഗൗനിച്ചില്ല. വർഷങ്ങൾക്കിപ്പുറം അത് ശരിയാണെന്നാണ് ആദിവാസി മേഖലയായ ആറളം ഫാമിൽ നിന്നുള്ള കാഴ്ചകൾ തെളിയിക്കുന്നത്. യഥാർഥത്തിൽ പുനരധിവാസമേഖല ആയതിന് ശേഷമാണ് ഇവിടെ ജനവാസമേഖലയായത്. വയനാട് ജില്ലയിലെ 450 കുടുംബങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു. കാട്ടനകളുടെയും വന്യമൃഗങ്ങളുടെയും ഭീഷണിയിൽ പലരും ഊര് വിട്ടു മറ്റൊരു ഊര് തേടിയും പോയി. കാട്ടാന ശല്യത്തിൽ തൊഴിലെടുക്കാനും കൃഷി ചെയ്യാനും പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ആറളം ഫാമിലെ തൊഴിലാളികൾ. ചൂട് കൂടിയതോടെ ഫാമിലെ പുഴകളും അരുവികളും വറ്റി വരണ്ടു.

TAGS: ARALAM, FARM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.