തിരുവനന്തപുരം: ജമ്മു കാശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകർന്നുവീണിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞു.
എംവി ഗോവിന്ദന്റെ വാക്കുകൾ:
രാജ്യത്തിന്റെ സുരക്ഷയുറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പരാജയം കൂടിയാണ് വിനോദ സഞ്ചാരികളായ 28പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ആക്രമണം വിരൽചൂണ്ടുന്നത്. അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതല യോഗം ചേർന്ന് ദിവസങ്ങൾക്കുള്ളിലാണ് ആക്രമണുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ ഇല്ലാതാക്കി കാശ്‌മീരിനെ കേന്ദ്രഭരണത്തിന് കീഴിലാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും മേഖല അശാന്തമായിരിക്കുന്നത് അത്യന്തം ഗുരുതരമായ സാഹചര്യമാണ്. ഭീകരശൃംഖലയെ ഇല്ലാതാക്കുന്നതിൽ മോദി സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിക്കുന്നു. അത്യന്തം നടുക്കമുണ്ടാക്കുന്നതും വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്. കാശ്‌മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുടുംബത്തോടൊപ്പമെത്തിയവരാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ ഒപ്പംചേരുന്നു. കാശ്‌മീരിലുള്ള മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് പൂർത്തിയാക്കുന്നുണ്ട്. നോർക്കയടക്കമുള്ള സംവിധാനങ്ങളും സജീവമാണ്.
ആക്രമണതതിന് പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തക്കതായ ശിക്ഷ ഉറപ്പാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണം. അവകാശവാദങ്ങൾക്കപ്പുറം രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും പൗരന്മാരുടെ ജീവന് സുരക്ഷയുറപ്പാക്കാനുമുള്ള നടപടികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |