
തൃശൂർ: നോവലിസ്റ്റും ശാസ്ത്ര സാഹിത്യകാരനും ബാലസാഹിത്യകാരനും കാർഷിക സർവകലാശാല അക്കാഡമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ.ടി.ആർ.ശങ്കുണ്ണി (91) അന്തരിച്ചു.
1983 മുതൽ അഞ്ചു വർഷക്കാലം കേന്ദ്ര സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗമായിരുന്നു. ശാസ്ത്രഗോപുരത്തിന്റെ രാജശിൽപ്പികൾ അടക്കം ആറ് പോപ്പുലർ സയൻസ് ഗ്രന്ഥങ്ങൾ, സാഹിത്യ അക്കാഡമി അവാർഡും നാഷണൽ അവാർഡും നേടിയ വായുവിന്റെ കഥ, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം നേടിയ ഹിതോപദേശ കഥകൾ തുടങ്ങി പതിനഞ്ച് ബാലസാഹിത്യ ഗ്രന്ഥങ്ങളും രചിച്ചു.
ഉറൂബ് അവാർഡ് നേടിയ വേദസാക്ഷി അടക്കം പതിനഞ്ച് നോവലുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനും യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരുമായിരുന്നു. ചെറുപ്പം മുതൽക്കേ എഴുത്തിലും വായനയിലുമായിരുന്നുകമ്പം. ഇന്റർമീഡിയറ്റ് ജയിച്ച ശേഷം സാമ്പത്തിക പരാധീനത കാരണം രണ്ട് വർഷം പഠനം മുടങ്ങിയപ്പോൾ, ലൈബ്രറികളിൽ പോയി നിരവധി പുസ്തകങ്ങൾ വായിച്ചു. മലയാള സാഹിത്യത്തിലാണ് താത്പര്യമെങ്കിലും വെറ്ററിനറി കോളേജിൽ നിന്ന് ബിരുദം നേടി. അവിടെത്തന്നെ അദ്ധ്യാപകനുമായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് 50 ബാലശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
കാറളം സ്വദേശിയായ ഡോ.ശങ്കുണ്ണി പാട്ടുരായ്ക്കലിലായിരുന്നു താമസം. ഭാര്യ: ആലുവ പാലത്തിങ്കൽ ശങ്കരൻകുട്ടി മകൾ രാധ. മക്കൾ: ജയശങ്കർ (ഡയറക്ടർ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വാളയാർ), ഡോ.എസ്.മായ (അനാട്ടമി പ്രൊഫ. വെറ്ററിനറി കോളേജ് മണ്ണുത്തി), അഡ്വ.എസ്.പ്രിയ. മരുമക്കൾ: ഡോ.എം.ജി.ഗോപാലകൃഷ്ണൻ, സി.എസ്.ഉണ്ണിക്കൃഷ്ണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |