
കാളികാവ്: ചോക്കാട് 40 സെന്റ് ആദിവാസി നഗറിലെ വീടുകൾക്കു മുന്നിൽ ചക്ക തേടി കാട്ടാനക്കൂട്ടമെത്തി. രണ്ടാഴ്ചയായി മിക്ക ദിവസങ്ങളിലും കാട്ടാനകളെത്തിയിട്ടുണ്ട്. ചക്ക സീസണായതിനാൽ പ്ലാവുകളിൽ നിന്ന് ചക്ക പറിച്ചെടുക്കാനാണ് ആനകളെത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പത്തിലേറെ വരുന്ന ആനക്കൂട്ടമാണ് വീടുകളുടെ അടുത്ത് തമ്പടിച്ചത്. ആനകളുടെ മുന്നിൽനിന്നും ആദിവാസിയായ പൊട്ടിക്കല്ല് പ്രമോദ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാത്രിയായാൽ പുറത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയിലാണ് ഇവിടെ കഴിയുന്ന നൂറിലേറെ കുടുംബങ്ങൾ. കുട്ടികൾ ഉൾപ്പടെയുള്ള വലിയ ആനക്കൂട്ടമാണ് ഇന്നലെ എത്തിയത്.
ആദിവാസി വീടുകൾക്ക് ചുറ്റുംവലിയതോതിൽ കാടുമൂടിയ പ്രദേശമായതിനാൽ 40 സെന്റ് കാട്ടാനകളുടെ താവളമായിട്ടുണ്ട്. കൊട്ടൻ ചോക്കാടൻ മലവാരത്തിൽ നിന്നാണ് കാട്ടാനകൾ ആദിവാസി നഗറിലെത്തുന്നത്. ഈ ഭാഗത്ത് ആനകളെ തടയാൻ മാർഗ്ഗങ്ങളുമില്ല. ആദിവാസി കുടുംബങ്ങൾക്ക് പതിച്ച് നൽകിയ ഭൂമിയിലാണ് കാട്ടാകൾ തമ്പടിച്ചിട്ടുള്ളത്.
ഹൈമാസ്റ്റ് ലൈറ്റുകൾ അനിവാര്യം
സ്ട്രീറ്റ് ലൈറ്റുകളില്ലാത്തതിനാൽ രാത്രി വീടിന്റെ പരിസരത്ത് ആനകളെത്തിയാൽ കാണാനാവില്ല. അതിനാൽ പുറത്തിറങ്ങാൻ ആളുകൾക്ക് പേടിയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ രാത്രി ഇവിടേക്ക് വരാൻ വാഹനങ്ങൾ തയ്യാറാവുന്നില്ല. വനാതിർത്തിയുടെ ഒരു ഭാഗത്ത് മാത്രം ചെറിയ വോൾട്ടേജിലുള്ള സോളാർ വേലിയും കുറഞ്ഞ നീളത്തിലുള്ള മതിലുമുണ്ട്.
രണ്ടോ മൂന്നോ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ വന്യമൃഗങ്ങളെത്തുന്നത് കാണാനെങ്കിലുമാവും.
മൂന്നു മാസങ്ങൾക്കു മുമ്പ് വെളിച്ചമില്ലാതെ വീട്ടു മുറ്റത്തിറങ്ങിയ ആദിവാസികളായ പുഞ്ചയിൽ വെള്ളനും പത്മിനിയും കാട്ടാനയുടെ മുന്നിൽ പെട്ടിരുന്നു .അന്ന് വെള്ളന്റെ വീടിന്റെ ഒരു ഭാഗം ആന കേടുവരുത്തിയിരുന്നു.
നാൽപ്പത് സെന്റിൽ ഫോറസ്റ്റ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണം. നഗറിലെ ശോച്യാവസ്ഥയെക്കുറിച്ചും ആനശല്യത്തെക്കുറിച്ചും പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |