SignIn
Kerala Kaumudi Online
Tuesday, 08 July 2025 8.01 PM IST

കോൺഗ്രസ് നേതാക്കളുടെ ആവശ്യം,​ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റി വയ്ക്കണം

Increase Font Size Decrease Font Size Print Page
exams-postponed

തിരുവനന്തപുരം: പതിമ്മൂന്ന് ലക്ഷം വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ഇപ്പോൾ പ്രഖ്യാപിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര നിർദ്ദേശം ലംഘിച്ച് ബാറുകൾ വഴി മദ്യവില്പനയ്ക്ക് പിന്നിൽ അഴിമതിയാണെന്നും അവർ കുറ്റപ്പെടുത്തി.

പരീക്ഷകൾ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ദുർവാശിയും ദുരഭിമാനവുമാണ്. ഇന്നത്തെ നിലയിൽ ശാരീരികാകലം പാലിച്ച് പരീക്ഷ നടത്താനാവില്ല. പൊതുഗതാഗതം ശരിയാകാത്തതിനാൽ വിദ്യാർത്ഥികൾക്ക് എത്താനാവില്ല. ഒരു ദിവസം ഒരു കുട്ടിക്ക് രണ്ട് മാസ്കിന് 30 രൂപ വേണ്ടിവരും. അദ്ധ്യാപകരടക്കമുള്ളവരുടെ ബുദ്ധിമുട്ടുകളുമുണ്ട്. ആരോഗ്യവിദഗ്ദ്ധരുമായി ആലോചിച്ചാണോ തീയതി തീരുമാനിച്ചതെന്ന് വ്യക്തമാക്കണം. സി.ബി.എസ്.ഇ പോലും ജൂലായിലാണ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. ജില്ല വിട്ട് പോയി പഠിക്കുന്നവർക്ക് പരീക്ഷയെഴുതുന്നതിന് ക്രമീകരണമുണ്ടാവണം. ഇതൊക്കെ സാമാന്യബോധത്തിന്റെ പ്രശ്നമാണ്.

ബാറുകളിലെ 1200ലധികം കൗണ്ടറുകളിലൂടെയാണ് മദ്യവില്പനയ്ക്ക് തീരുമാനം. 38 വർഷത്തിന് ശേഷമാണ് ഇത്തരത്തിലുള്ള മദ്യവില്പന. ഇതിന് പിന്നിലെ അഴിമതി അന്വേഷിക്കണം. കേരളത്തിന്റെ 20,000 കോടിയുടെ പാക്കേജിൽ 14,000കോടിയും കരാറുകാരുടെ കുടിശ്ശിക നൽകാനാണ് ഉപയോഗിച്ചത്. ഭൂരിഭാഗവും കിട്ടിയത് തന്റെ നാട്ടിലെ കരാർ കമ്പനിക്കാണെന്ന് ചെന്നിത്തല പറഞ്ഞു.

വിദേശ, മറുനാടൻ പ്രവാസികളെ മടക്കിയെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കൊവിഡിന്റെ മറവിൽ മോദി രാജ്യത്തെ വിൽക്കുമ്പോൾ, ഇവിടെ സ്പ്രിൻക്ലർ കമ്പനിക്ക് എല്ലാം കൊടുക്കുന്നു. കൊവിഡ് ബാധയിൽ ഇന്ത്യയിപ്പോൾ പത്താം സ്ഥാനത്താണ്. മരണനിരക്കും കൂടുന്നു. കേരളത്തിലെ ഒരാശുപത്രിയിലും കൊവിഡ് രോഗികളല്ലാത്തവർക്ക് ചികിത്സയില്ലെന്നതിനെ മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പരീക്ഷ മാറ്റിവയ്ക്കണമെന്ന് ബി.ജെ.പിയും

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോ‌ർജ്ജ് കുര്യൻ പറഞ്ഞു. ക്ലാസ്സുകൾ തുടങ്ങാൻ മാസങ്ങൾ കഴിയുമെന്ന സാഹചര്യത്തിൽ പരീക്ഷകളും മാറ്റിവയ്ക്കുന്നതാണ് കുട്ടികളുടെ സുരക്ഷയ്ക്ക് നല്ലത്.

കൊവിഡ് : സർവകക്ഷിയോഗം വിളിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തുടർ നടപടികൾ ആലോചിക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം.

അടച്ചിടൽ 57 ദിവസം പൂർത്തിയാകുമ്പോഴും, എന്തു ചെയ്യണമെന്നതിനെപ്പറ്റി പ്രതിപക്ഷത്തോട് സർക്കാർ ചോദിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ആരോഗ്യരംഗത്തെ സംഭാവനകൾ ഒരു സർക്കാരിന് മാത്രമല്ല, കേരളം ഭരിച്ച സർക്കാരുകൾക്കെല്ലാം അവകാശപ്പെട്ടതാണ്. സ്പ്രിൻക്ലർ കമ്പനിയെ ഉപയോഗിച്ച് ലോകത്തെ 57ൽപ്പരം പത്രങ്ങളിൽ വാർത്തകൾ വരുത്തിയിട്ട് എല്ലാം സ്വന്തം നേട്ടമെന്ന് വരുത്തിത്തീർക്കാനാണ് സർക്കാരിന്റെ ശ്രമം. തുടക്കത്തിൽ ഒരു സർവകക്ഷിയോഗം വിളിച്ചതല്ലാതെ, പ്രതിപക്ഷത്തെ സർക്കാർ വിശ്വാസത്തിലെടുത്തിട്ടില്ല.

കോൺഗ്രസിന്റെ പത്തിനനിർദ്ദേശങ്ങൾ

* ജനസംഖ്യയിലെ 60 ശതമാനം വരുന്ന പാവപ്പെട്ടവർക്ക് 5000 രൂപ വച്ച് നൽകണം. ഇതിനുള്ള 2500 കോടി. കിഫ്ബി ഫണ്ടിലെ പെട്രോൾ സെസ് വിഹിതത്തിൽ നിന്നെടുക്കാൻ നിയമഭേദഗതി വേണം.

*നോർക്കയിൽ രജിസ്റ്റർ ചെയ്തവരെയെല്ലാം തിരിച്ചെത്തിക്കണം.

*കെട്ടിക്കിടക്കുന്ന കാർഷികോത്പന്നങ്ങൾ സംഭരിക്കണം.

*മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ്.

* കൊവിഡില്ലാത്ത രോഗികൾക്കും ചികിത്സ.

* കൊവിഡ് പരിശോധന കൂട്ടണം.

*പ്രവാസി പുനരധിവാസത്തിന് പ്രത്യേക പാക്കേജ് .

*ക്ഷേമനിധിയംഗങ്ങൾക്ക് ആയിരമോ രണ്ടായിരമോ രൂപ കൂടി നൽകണം.

*ഒരു ക്ഷേമനിധിയിലും അംഗമല്ലാത്തവർക്ക് പ്രഖ്യാപിച്ച 1000രൂപ നൽകണം.

*തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം

പരീക്ഷകൾ മാറ്റില്ലെന്ന് വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ മാസം 26 മുതൽ നടത്തുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കി. പ്രതിപക്ഷവും രക്ഷിതാക്കളുമടക്കം ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണിത്.

സാമൂഹിക അകലം ഉറപ്പാക്കി സുരക്ഷാ ക്രമീകരണത്തോടെയാണ് പരീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതികരണം ഇങ്ങനെ:

# ആരുടെയും (കേന്ദ്രം) നിർദ്ദേശം മറികടക്കലല്ല. ഇപ്പോൾ പരീക്ഷ നടത്താവുന്ന അവസ്ഥ കേരളത്തിലുണ്ട്.

# മറ്റു ജില്ലകളിൽ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ എത്തിക്കാൻ നടപടി.

# ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കാൻ കഴിയാതെ വന്നാൽ അവിടെ മാറ്റേണ്ടിവരും.

# കൊവിഡ് പ്രശ്നത്തിൽ സർവകക്ഷിയോഗം (പ്രതിപക്ഷ നിർദേശം) ആവശ്യമുള്ളപ്പോൾ വിളിക്കാം, അതിൽ പ്രശ്നമില്ല.

# ദുരന്തത്തെ നേരിടാൻ ചില നടപടികൾ വേണ്ടിവരും. അതിനാണ് ബസ് ചാർജ് കൂട്ടുന്നത്. ഈ 'കൊയ്ത്തിന്റെ' അവസ്ഥയെന്താണ്? മൂന്നുമാസത്തെ ടാക്സ് നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞത്.(കൊവിഡ് കാലം കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കൊയ്ത്തുകാലമാക്കിയെന്ന് പ്രതിപക്ഷ വിമർശനം)

# ബാറിലൂടെയുള്ള മദ്യവില്പനയ്ക്കു പിന്നിൽ അഴിമതിയെന്ന് (പ്രതിപക്ഷ ആരോപണം) പഴയശീലംവച്ചു പറയുന്നതാണ്. നമ്മളെ ബാധിക്കുന്നതല്ല.

TAGS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.