കൊച്ചി: നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ നൽകിയ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ. സംഘടനയ്‌ക്കുള്ളിലെ പ്രശ്‌നങ്ങൾ മാത്രമാണ് പുറത്തുവന്നത്. കോടതി ഉത്തരവ് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അൻസിബ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഇന്നലെയാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി കൊച്ചി പൊലീസിന് നിർദേശം നൽകിയത്. വർഗീയ പരാമർശം നടത്തി, സ്‌ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ പരാതികളാണ് ടിനി ടോമിനെതിരെ അൻസിബ നൽകിയത്. എന്നാൽ, ടിനി ടോമിന്റെയും സാക്ഷികളുടെയും മൊഴിയെടുത്ത പൊലീസ്, കേസെടുക്കാൻ വേണ്ട തെളിവില്ലെന്ന് കാട്ടി പരാതി തള്ളുകയായിരുന്നു. തുടർന്നാണ് അൻസിബ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
അമ്മ സംഘടനയിൽ തുടങ്ങിയ വ്യക്തിപരമായ പ്രശ്‌നങ്ങളെത്തുടർന്ന് 'ജിഹാദി' എന്നും മതതീവ്രവാദിയെന്നും പരാമർശിച്ചുവെന്നും തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും അൻസിബയുടെ പരാതിയിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |