തമിഴ് രാഷ്ട്രീയത്തിലെ പുത്തൻ താരോദയമായി ഡി.എം.കെയിലെ സ്റ്റാലിൻ തകർപ്പൻ ജയം നേടുമ്പോൾ
പൊളിഞ്ഞു വീഴുന്നത് തമിഴ് സിനിമാ ലോകത്തിന്റെ കണക്കുകൂട്ടലുകളാണ്. കമലഹാസന്റെ
മക്കൾ നീതി മയ്യം ഒരു സീറ്റുപോലും നേടാതെ പൊളിഞ്ഞതും കോയമ്പത്തൂരിൽ കമലഹാസൻ പരാജയപ്പെട്ടതും വലിയ ചർച്ചയായിരിക്കുകയാണ്. രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടെന്ന് അവകാശപ്പെട്ട കമലിന് തമിഴകത്തിന്റെ മനസ്സ് തിരിച്ചറിയാനായില്ല.അവസാനം വരെ ലീഡ് ചെയ്തിരുന്ന കമൽ എണ്ണൂറിൽപ്പരം വോട്ടുകളുടെ വ്യത്യാസത്തിലാണ് ബി.ജെ.പിയിലെ വാനതി ശ്രീനിവാസനോട് പരാജയപ്പെട്ടത്.കമലിന്റെ പാർടി സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീപ്രിയയും ദയനീയ പരാജയം ഏറ്റുവാങ്ങി.
കമൽ ആവേശത്തോടെ എടുത്തുചാടിയെങ്കിലും ആരോഗ്യപ്രശ്നത്താൽ അവസാന നിമിഷം പിൻമാറിയ
സൂപ്പർതാരം രജനീകാന്ത് ബുദ്ധിപരമായ തീരുമാനം കൈക്കൊണ്ടുവെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഡി.എം.കെ ഉറപ്പായും ഭരണത്തിൽ തിരിച്ചുവരുമെന്ന സൂചനകൾ കിട്ടിയതോടെയാണ് രജനി രാഷ്ട്രീയരംഗപ്രവേശം വേണ്ടെന്ന് വെച്ചതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.എന്തായാലും തന്റെ തീരുമാനം ശരിയായെന്ന ആശ്വാസത്തിലാണ് ഇപ്പോൾ രജനീകാന്ത്.
കോൺഗ്രസിൽ നിന്നും അവസാനനിമിഷം ബി.ജെ.പിയിലേക്ക് ചേക്കേറിയ ഖുശ്ബുവും പരാജയം നേരിട്ടു. സംവിധായകനും നടനുമായ സീമാനും ജയിക്കാനായില്ല. അതേയമയം സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ വൻവിജയം കരസ്ഥമാക്കി. മന്ത്രിസഭയിൽ അംഗമായേക്കുമെന്നും സൂചനകളുണ്ട്.കരുണാനിധിയും ജയലളിതയും ഇല്ലാത്ത തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി നടന്നത്. സിനിമാ ലോകത്തുനിന്ന് ഇനി രാഷ്ട്രീയത്തിൽ ഒരു താരം ഉദിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |