തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിച്ചേക്കാമെന്ന ആശങ്കകൾ നിലനിൽക്കേ രണ്ട് വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള വാക്സിനാണ് ഇത്. കൊവിഡിന്റെ മൂന്നാം തരംഗം മുൻകൂട്ടി കണ്ടുകൊണ്ടാണ് കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള വാക്സിൻ വിതരണത്തിന് കേരളം അനുമതി നൽകിയിരിക്കുന്നത്.
കേന്ദ്ര പദ്ധതിയായ യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായിട്ടാകും വാക്സിൻ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങളിൽ കൊവിഡ് രൂക്ഷമായി ന്യുമോണിയയ്ക്കു കാരണമാകുന്നത് തടയുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വാക്സിൻ വിതരണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വാക്സിൻ വിതരണം ചെയ്യുന്നുണ്ട്.
രക്തം, ചെവി, സൈനസ് എന്നിവയിലെ അണുബാധയ്ക്കും മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾക്കും ന്യൂമോകോക്കൽ ബാക്ടീരിയ കാരണമാകും. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നര മാസത്തിലും മൂന്നര മാസത്തിലും ഓരോ ഡോസും ഒരു വയസ്സു കഴിഞ്ഞ് ഈ വാക്സിന്റെ ബൂസ്റ്റർ ഡോസും എടുക്കണം. കേരളത്തിൽ വാക്സിൻ വിതരണത്തിനുള്ള വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും ആരോഗ്യപ്രവർത്തകർക്ക് ഇതിനുള്ള പരിശീലനം എത്രയും വേഗം നൽകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |