കൊച്ചി: പുരാവസ്തു കച്ചവടത്തിന്റെ മറവിൽ മോൻസൺ മാവുങ്കൽ കൂടുതൽപേരെ കബളിപ്പിച്ചതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.
എറണാകുളത്തെ ഒരു കൊട്ടാരം വിൽക്കാനുണ്ടെന്ന് ധരിപ്പിച്ച് ഡോക്ടറിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതും ഇതിലുൾപ്പെടും.
ആരെയും കബളിപ്പിച്ചിട്ടില്ലെന്നും നൽകാനുള്ള പണം ഉടൻ നൽകുമെന്നും മോൻസൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
മോൻസണിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ ഉടൻ പരിശോധിക്കും. കെ.സുധാകരൻ മോൻസണു വേണ്ടി ഇടപെട്ടെന്ന പരാതിയിൽ കഴമ്പുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും.
തട്ടിപ്പിന് കളമൊരുക്കാൻ വേണ്ടിയാണ് ബോധപൂർവം പ്രമുഖരുടെയൊപ്പം ചിത്രങ്ങൾ എടുത്തിരുന്നത്. ഇടപാടുകളിൽ ഇവരിൽ ആർക്കെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
മോൺസന്റെ വീട്ടിലെ പുരാവസ്തുശേഖരത്തെ കുറിച്ചും ക്രൈംബ്രാഞ്ച് വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ്. പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചിലതെല്ലാം സിനിമയ്ക്കും സീരിയലുകൾക്കും വേണ്ടി വാടകയ്ക്ക് നൽകിയിരുന്നു. ഇത് സംഘടിപ്പിച്ചു നൽകിയ ഇടനിലക്കാരനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബീറ്റ് ബോക്സ് നീക്കി
മോൻസണിന്റെ കലൂരിലെ വീട്ടിൽ സ്ഥാപിച്ച പൊലീസ് ബീറ്റ് ബോക്‌സ് ഇന്നലെ നീക്കം ചെയ്തു. അമൂല്യ വസ്തുക്കളുടെ ശേഖരമുണ്ടെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മോൻസൺ 2019ൽ ഡി.ജി.പിക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചത്.
കൂടുതൽ പരാതികൾ
മോൻസൺ മാവുങ്കൽ ഒന്നര കോടി തട്ടിയെടുത്തെന്ന് പരാതിപ്പെട്ട് പാലാ സ്വദേശി രാജീവ് ക്രൈംബ്രാഞ്ചിനെ സമീപിച്ചതായി വിവരം. മോൻസണെതിരെ പരാതി നൽകിയ പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമയും അന്വേഷണ സംഘത്തെ സമീപിച്ചിട്ടുണ്ട്. 6.27 കോടി രൂപ തട്ടിയെന്നാണ് ശ്രീവത്സത്തിന്റെ പരാതി. ബിസിനസ് ആവശ്യത്തിന് 100 കോടി നൽകാമെന്നായിരുന്നു ഇവർക്ക് നൽകിയ വാഗ്ദാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |