പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര (പ്രിയദര്‍ശിനി) പദ്ധതി സ്ത്രീകള്‍ ഏറ്റെടുത്തപ്പോള്‍ വലയുന്നത് സ്വകാര്യ ബസ് മേഖലയാണ്. നികുതി കുറച്ച് നല്‍കിയത് ബസ് മുതലാളിമാര്‍ക്ക് നേരിയ ആശ്വാസം നല്‍കുമ്പോഴും തൊഴിലാളികളുടെ കാര്യം കഷ്ടത്തിലാണ്. ദിവസേന 900 രൂപ വരെ വരുമാനം ലഭിച്ചിരുന്നത് ഇപ്പോള്‍ 300 മുതല്‍ 500 വരെയായി ചുരുങ്ങിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പലരും ഈ തൊഴില്‍ മേഖല ഉപേക്ഷിച്ചപ്പോള്‍ സൈഡ് ബിസിനസിലേക്ക് തിരിയുകയാണ് മറ്റൊരു കൂട്ടര്‍.
വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ ബസ് മേഖല മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണം എന്ന് കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി സിപി ജോണ്‍ പറഞ്ഞത്. ഇപ്പോഴിതാ ടിക്കറ്റിനൊപ്പം പലഹാരം വില്‍ക്കുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും ഒക്കെ വില്‍ക്കുകയാണ് ജീവനക്കാര്‍. ഗതാഗത മന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതിഷേധം കൂടിയായി പത്തനംതിട്ടയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പലഹാര വില്‍പ്പന.
സ്ത്രീകളാണ് കൂടുതലായും ബസില്‍ യാത്ര ചെയ്യുന്നത്. ഇപ്പോള്‍ സൗജന്യ യാത്ര വന്നപ്പോള്‍ സ്വാഭാവികമായും അവര്‍ അതിനെ ആശ്രയിക്കുന്നു. ദിവസവും ഉണ്ടായിരുന്ന വരുമാനത്തില്‍ നിന്ന് 60 മുതല്‍ 70 ശതമാനം വരെയാണ് ഇടിവുണ്ടായിരിക്കുന്നത്. വീട്ടിലെ ചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കോ അവരുടെ ആവശ്യങ്ങള്‍ക്കോ പോലും പണം ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നും സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |