നൃത്തം തന്റെ ജീവിതം തന്നെയാണെന്നാണ് ശാലു മേനോൻ പറയുന്നത്. മലയാളികൾക്ക് ശാലുമേനോൻ ഒരുനർത്തകി മാത്രമല്ല, അഭിനേത്രി കൂടിയാണ്. അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് പൂർണമായും ശാലു മേനോൻ തന്നെതന്നെ അർപ്പിക്കും. പിന്നീട് ആ കഥാപാത്രമായി ശാലു ജീവിക്കും. വർഷങ്ങൾക്കുമപ്പുറം മുതലേ ശാലു മേനോൻ മലയാളികൾക്ക് പരിചിതയാണ്. സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, സ്റ്റേജുകൾ അങ്ങനെ ശാലു എന്നും തിരക്കിട്ട സഞ്ചാരത്തിലായിരുന്നു. നൃത്തം, അഭിനയം, കുടുംബം,സൗഹൃദങ്ങൾ... എല്ലാം തുറന്നുപറയുകയാണ് ശാലു മേനോൻ. നൃത്തത്തെക്കുറിച്ചു ചോദിച്ചാൽ നൂറു നാവാണ് ശാലുവിന്.
''അഞ്ചാം വയസിൽ നൃത്തം പഠിച്ച് തുടങ്ങിയതാണ് അപ്പൂപ്പന് (തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോൻ) ദക്ഷിണ വച്ച് തുടങ്ങിയതാണ്. പിന്നീട് ഒരുപാട് ഗുരുക്കൻമാരുടെ അടുത്തുനിന്നും നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഒടുവിൽ ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ അടുത്ത് വരെ നൃത്തമഭ്യസിക്കാനുള്ള ഭാഗ്യം ലഭിച്ചു."" ശാലു മേനോൻ സംസാരിച്ചു തുടങ്ങി.
''നൃത്തത്തോട് എനിക്ക് പ്രണയമാണ്. നൃത്തമാണ് എന്റെ ജീവിതം. എന്റെ ഡാൻസ് സ്കൂൾ, പെർഫോമൻസ്, കൊറിയോഗ്രാഫി ഇതൊക്കെയാണ് എന്റെ ജീവിതം."" സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് ശാലു.
ഡാൻസ് സ്കൂളിന്റെ പേര് ജയകേരള സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് എന്നാണ്. മുത്തശ്ശൻ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ തുടങ്ങിവച്ചതാണ്. ഇപ്പോൾ മദ്ധ്യതിരുവിതാംകൂറിൽ തന്നെ എനിക്ക് എട്ട് ബ്രാഞ്ചുകളുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഓൺലൈൻ ക്ളാസുകളായിരുന്നു. ഇപ്പോൾ പതുക്കെ നേരിട്ടുള്ള ക്ളാസുകൾ തുടങ്ങി വരുന്നു. പ്രഗത്ഭരായ അദ്ധ്യാപകരാണ് ക്ളാസുകൾ എടുക്കുന്നത്. ഞാനും സമയം കണ്ടെത്തി ക്ളാസെടുക്കാറുണ്ട്. ഡാൻസ് പഠിപ്പിക്കുക എന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്.""
ദൂരദർശൻ പരമ്പരകളിലൂടെയും പ്രോഗ്രാമുകളിലൂടെയും ആണ് ശാലു മേനോൻ മലയാളികളുടെ ഹൃദയം കവരുന്നത്. അക്കാലത്ത് അലകളിലെ ചിപ്പിയായ് ശാലു പ്രേക്ഷകമനം കവർന്നിരുന്നു.
''അഭിനയത്തിന്റെ തുടക്കം ഏഷ്യാനെറ്റ് സീരിയലിലൂടെ ആയിരുന്നു. ഒരു നല്ല ബ്രേക്ക് കിട്ടിയത് ദൂരദർശൻ പരമ്പരകളിലൂടെ ആയിരുന്നു എന്ന് പറയാം. 'അലകൾ" എന്ന പരമ്പരയിൽ ചിപ്പി എന്ന ഒരു കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. അത് വൻ ഹിറ്റായിരുന്നു. ഇപ്പോഴും പലരും എന്നെ തിരിച്ചറിയുന്നത് അലകളിലെ ചിപ്പി ആയിട്ടാണ്. ഒരു അഭിനേത്രി എന്ന നിലയിൽ അങ്ങനെ ഒരു ഹിറ്റ് മേക്കിംഗ് കഥാപാത്രത്തെ കരിയറിനോട് ചേർത്തുവയ്ക്കാൻ കിട്ടിയത് എന്റെ ഭാഗ്യം തന്നെയാണ്. ഒരു മുക്കുവത്തിപ്പെണ്ണായിരുന്നു ചിപ്പി. കടപ്പുറത്ത് നിന്നും പഠിച്ച് സിവിൽ സർവീസ് നേടിയെടുക്കുന്ന ചിപ്പിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു. എന്റെ അഭിനയജീവിതത്തിൽ എനിക്കേറെ പ്രിയപ്പെട്ട ഒരു കഥാപാത്രം കൂടിയാണത്. ദൂരദർശനിൽ ഒട്ടേറെ പരിപാടികളും ചെയ്തിട്ടുണ്ട്.""
ഒരു അഭിനേത്രി എന്ന നിലയിൽ സിനിമയിലും സീരിയലിലും ഉള്ള അഭിനയത്തെ വളരെ വ്യക്തമായി താരതമ്യം ചെയ്യുന്നു ശാലു മേനോൻ. ''അഭിനയത്തിന്റെ കാര്യത്തിൽ സിനിമയും സീരിയലും തമ്മിൽ ഒരു വ്യത്യസ്തവും തോന്നിയിട്ടില്ല. അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങൾ ഒരേപോലെ തന്നെയാണ്. ഔട്ട്പുട്ട് വരുമ്പോൾ ഒന്ന് ബിഗ്സ്ക്രീനും മറ്റൊന്ന് മിനിസ്ക്രീനും ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ഒരു അഭിനേത്രി എന്ന നിലയിൽ സിനിമയെയും സീരിയലിനെയും ഞാൻ രണ്ടായി കണ്ടിട്ടേ ഇല്ല.""
ശാലു മേനോൻ ഇപ്പോൾ വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കൊപ്പമുണ്ട്. വ്യത്യസ്തമായ അഭിനയമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന രണ്ടു കഥാപാത്രങ്ങളാണ് 'മഞ്ഞിൽ വിരിഞ്ഞ പൂവി"ലെ പ്രതിഭയും 'തിങ്കൾക്കലമാനി"ലെ അനുപമയും. ''മഞ്ഞിൽ വിരിഞ്ഞ പൂവിൽ പ്രതിഭ എന്ന ഒരു കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. പ്രതിഭ ഒരു നർത്തകി ആണ്. ഒരിക്കൽ ഒരു ഡാൻസ് പ്രോഗ്രാമിന് പോകും വഴി ഒരു ആക്സിഡന്റ് ഉണ്ടായി വീൽ ചെയർ ജീവിതത്തിലേക്ക് മാറുന്ന ജീവിതമാണ് പ്രതിഭയുടേത്. പിന്നീട് പ്രതിഭയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഓരോ ഘട്ടങ്ങൾ ആണ് എനിക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്. കാൽ അനങ്ങുന്നു, കൈ അനങ്ങുന്നു അങ്ങനെ ഓരോ ഘട്ടങ്ങൾ. പിന്നീട് പൂർണമായും ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന പ്രതിഭ ആരും അറിയാതെ ഒരു മോഡേൺ വുമണായി നടത്തുന്ന ഒരു ഡ്രാമയും അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും. ശരിക്കും എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് പ്രതിഭ. ഞാൻ ഒരു ഡാൻസർ ആയത് കൊണ്ട് വളരെ ആസ്വദിച്ചാണ് ആ റോൾ ചെയ്യുന്നത്.""കുറെ നാളുകൾക്കു ശേഷം വീണ്ടും ഒരു നെഗറ്റീവ് റോളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് തിങ്കൾക്കലമാനിലൂടെ ശാലു.
''തിങ്കൾക്കലമാൻ സീരിയലിൽ അനുപമ എന്ന കഥാപാത്രമാണ്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു നെഗറ്റീവ് കഥാപാത്രം ഞാൻ ചെയ്യുന്നത്. എന്റെ അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തിരുന്നു. അതിന് ശേഷം പിന്നീട് ചെയ്തതെല്ലാം പോസിറ്റീവ് കഥാപത്രങ്ങൾ ആയിരുന്നു, ഇപ്പോൾ വീണ്ടും നെഗറ്റീവിലേക്ക് തിരിച്ചെത്തി. അനുപമ പക്കാ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപത്രം ആണ്. ഒരുപാട് അഭിനയസാദ്ധ്യതകൾ ഉള്ള ഒരു റോൾ. നന്നായി ആസ്വദിച്ചാണ് അത് ചെയ്യുന്നത്. അല്ലെങ്കിലും നെഗറ്റീവ് റോളുകൾ ചെയ്യുമ്പോൾ ഒരു പ്രത്യേക എനർജിയാണ്. നമുക്ക് എന്തൊക്കെയോ കൂടുതൽ ആ കഥാപാത്രത്തിനായി ചെയ്തുവെക്കാനുണ്ട് എന്ന ഒരു ഫീൽ.""
സൗഹൃദങ്ങളെ ശാലു നിർവചിക്കുന്നത് ഇങ്ങനെയാണ്.
''നമ്മുടെ മനസ് തിരിച്ചറിയുന്നിടത്താണ് നമ്മുടെ ഉറ്റ സൗഹൃദത്തിന്റെ സ്ഥാനം. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അമ്മയാണ്. അമ്മയുമായാണ് എല്ലാം തുറന്നു സംസാരിക്കുന്നത്. എന്ത് പ്രശ്നമുണ്ടെങ്കിലും അത് അമ്മയോട് പറഞ്ഞു കഴിഞ്ഞാൽ പിന്നെ സമാധാനമാണ്. എന്റെ മനസ് അമ്മയ്ക്കറിയാം. ആ പ്രശ്നത്തിനുള്ള കൃത്യമായ പരിഹാരം കാണാൻ അമ്മയ്ക്കായിരിക്കും സാധിക്കുക. പിന്നെയുള്ള സൗഹൃദങ്ങൾ ഡാൻസ് സ്കൂളിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമൊക്കെയാണ്. സിനിമ സീരിയൽ രംഗത്ത് എല്ലാവരുമായും സൗഹൃദം ഉണ്ട്. ഒരാളുടെ പേര് എടുത്തുപറയാൻ സാധിക്കില്ല.""
യാത്രകൾ ഏറെ ഇഷ്ടമാണ് ശാലുവിന്. ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളാണ് കൂടുതലും.
''യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കൂടുതലും ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണ് ഇഷ്ടം. മൂകാംബിക ദേവി ക്ഷേത്രം, ഗുരുവായൂർ...അങ്ങനെ അമ്പലങ്ങളോട് ഏറെ അടുത്ത് നിൽക്കുന്നതാണ് എന്റെ മനസ്. നൃത്തവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ കൂടുതലായി സന്ദർശിക്കാറുണ്ട്.""
ചങ്ങനാശേരിയിലാണ് ശാലു മേനോൻ താമസം. ഡാൻസ് സ്കൂളിന്റെ ഹെഡ് ഓഫീസും അവിടെ തന്നെയാണ്. വീട്ടിൽ അമ്മ കലാദേവിയും അമ്മൂമ്മ സുമതി മേനോനും ശാലു മേനോനൊപ്പം ഉണ്ട്. അനുഭവങ്ങൾ തന്നെ പഠിപിപ്പിച്ച ചിലത് എന്തെന്ന് ഓർത്തെടുക്കുകയാണ് ശാലു.
''ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് മറിച്ചാണ്. കേൾക്കുന്നത് മാത്രം വിശ്വസിക്കുന്നതിൽ കാര്യമില്ല. കേൾക്കുന്ന വസ്തുതയുടെ യാഥാർഥ്യം തിരിച്ചറിഞ്ഞ ശേഷം പ്രതികരിക്കുന്നതാണ് ഇപ്പോഴും നല്ലത്. ഇന്നത്തെ കാലം അങ്ങനെയാണ്. നമ്മൾ കാണുന്നതിലപ്പുറം പലതും ഉണ്ടാകാം. പഠിച്ചിട്ട് പ്രതികരിക്കുന്നതാകും എപ്പോഴും നല്ലത്. ആരെയും വിശ്വസിക്കുന്നതിന് മുൻപ് അവരെക്കുറിച്ച് നന്നായി മനസിലാക്കണം, അവർ പറയുന്നതിലെ ശരി പൂർണ്ണമായും തിരിച്ചറിയണം.""
എന്നും എപ്പോഴും ഈശ്വരനാണ് തനിക്ക് തുണയെന്ന് ശാലു എടുത്ത് പറയുന്നു.
''ഈശ്വരവിശ്വാസം മുറുകെപ്പിടിക്കുന്ന ഒരാളാണ് ഞാൻ. എന്ത് ചെയ്യുമ്പോഴും ഈശ്വരനെ പ്രാർത്ഥിച്ചാണ് തുടങ്ങുന്നത്. വലിയൊരു ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്നതാണ് ആഗ്രഹം. ചെന്നൈ കലാക്ഷേത്ര പോലെയുള്ള ഒരുവലിയ സ്ഥാപനം നൃത്തത്തിന്റേതായി എനിക്ക് തുടങ്ങണമെന്നുണ്ട്. സ്വപ്നങ്ങളിൽ എന്നും നൃത്തം തന്നെയാണ്. ഡാൻസുമായി ബന്ധപ്പെട്ട കുറെ പദ്ധതികൾ ആ സ്വപ്നത്തിലുണ്ട്.""
ജീവിതത്തിൽ ഏറെ സന്തോഷം തരുന്ന ചില കാര്യങ്ങളെ കുറിച്ചും ശാലുവിന് പറയാനുണ്ട്.
''ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തരുന്ന കാര്യം നൃത്തം പരിശീലിപ്പിക്കൽ തന്നെയാണ്. അതിൽ കണ്ടെത്തുന്ന ആനന്ദത്തിന് അതിരുകളില്ല. പിന്നെ അമ്മയുമായി വളരെ അടുപ്പമാണ്. അമ്മയുമായുള്ള യാത്രകൾ ഏറെ ആസ്വദിക്കുന്നു. സ്റ്റേജ് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. സ്റ്റേജിൽ പെർഫോം ചെയ്യുന്ന സമയത്ത് ഒരു കലാകാരി എന്ന നിലയിൽ ഏറെ സന്തോഷവതിയാണ്.""
ശാലു മേനോന്റെ ഹോബികൾ ഇങ്ങനെയാണ്.
''പാട്ടു കേൾക്കുന്നത് എന്റെ ഹോബിയാണ്. ക്ളാസിക്കൽ സോംഗുകളും മെലഡി സോംഗുകളുമാണ് ഇഷ്ടം. പിന്നെ ഡാൻസ് വീഡിയോകൾ കാണുന്നതാണ് മറ്റൊരു വിനോദം. പ്രഗത്ഭരായ കൊറിയോഗ്രഫർമാരുടെയും നർത്തകരുടെയും ഡാൻസ് പരിപാടികൾ കാണും. പിന്നെ പാചകം. ലോക്ക് ഡൗൺ സമയത്ത് കുറെ സമയം കിട്ടിയത് കൊണ്ട് ഒരുപാട് പാചക പരീക്ഷണങ്ങൾ നടത്തി. ഇഷ്ടവിഭവങ്ങളൊക്കെ സ്വന്തമായി തന്നെ ഉണ്ടാക്കി. ലോക്ക്ഡോൺ സമയത്ത് യൂ ട്യൂബ് ചാനലിന് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നു. സ്വന്തമായി കുറെ ഒറിജിനൽസ് ചെയ്യാൻ കഴിഞ്ഞു. "" നൃത്തവും അഭിനയവും ഒരേപോലെ പ്രധാനപ്പെട്ടതാണെന്ന് ശാലു എടുത്ത് പറയുന്നു
''നൃത്തവും അഭിനയവും ഒരേപോലെ പ്രാധാന്യം കൊടുത്ത് മുന്നോട്ടു കൊണ്ടുപോകുന്ന ഒരാളാണ് ഞാൻ. എങ്കിലും പൊതുവെ എന്റെ സമയം കൂടുതലും നൃത്തത്തിലേക്കാണ് ചെലവഴിക്കപ്പെടാറ്. രണ്ടും ഒരേപോലെ പ്രധാനപ്പെട്ടതാണ്.""
യൂ ട്യൂബ് ചാനലും ഓർണമെന്റ് ഷോപ്പുമൊക്കെയുണ് ഇപ്പോൾ ശാലുവിന്. ഒരു പുതിയ സംരംഭം തുടങ്ങിയിട്ടുണ്ട്. വെഡിംഗ് ഒാർണമെന്റ്സ് വിൽക്കുന്ന ഒരു സെയിൽ ആൻഡ് റെന്റ് ഷോപ്പിനൊപ്പം ശാലുവിന്റെ തിരക്കിട്ട ജീവിതയാത്ര തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |