ടിക്കറ്റ് വിറ്റത് എയർപോർട്ട് പരിസരത്ത്
തിരുവനന്തപുരം: ഇന്നലെ നറുക്കെടുത്ത വിഷു ബമ്പറിന്റെ 10 കോടിയുടെ ഒന്നാംസമ്മാനം (നമ്പർ HB 727990) തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. ഭാഗ്യശാലി രംഗത്ത് എത്തിയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു നറുക്കെടുപ്പ്.
പഴവങ്ങാടിയിലെ ചൈതന്യ ലക്കിസെന്റർ ഉടമ ഗിരീഷ് കുറുപ്പ് ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് വാങ്ങിയ ടിക്കറ്റ് ഈ മാസം 14ന് ചില്ലറ ലോട്ടറി വില്പനക്കാരനായ വലിയതുറ സ്വദേശി രംഗന് കൈമാറിയിരുന്നു. എയർപോർട്ട് പരിസരത്ത് നടന്ന് വില്പന നടത്തുന്ന രംഗൻ ആ ഭാഗത്താണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
ഗരീഷ് കുറുപ്പ് 25 വർഷത്തോളമായി ലോട്ടറി വില്പന നടത്തുന്നയാളാണ്. കാരുണ്യ, സ്ത്രീശക്തി, അക്ഷയ ലോട്ടറികളുടെ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ബമ്പർ അടിക്കുന്നത് ആദ്യം. രംഗൻ എട്ടുവർഷത്തോളമായി ചില്ലറ ലോട്ടറി കച്ചവടം നടത്തുന്നയാളാണ്. നികുതി കിഴിച്ച് 6.30 കോടി ഒന്നാം സമ്മാനാർഹന് ലഭിക്കും. നികുതി കിഴിച്ച് 90ലക്ഷം രൂപ ഏജൻസി കമ്മിഷനും.
രണ്ടാം സമ്മാനം (50 ലക്ഷം) IB 117539 എന്ന ടിക്കറ്റിന്. ആലപ്പുഴ ചേർത്തലയിലെ ദേവാനന്ദ് എന്ന ഏജന്റാണ് ഇത് വിറ്റത്. മൊത്തം 43,86,000 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |