SignIn
Kerala Kaumudi Online
Monday, 14 September 2026 1.56 PM IST

ഒളിവിലിരുന്ന് ഹർത്താൽ ആഹ്വാനം, പൊലീസിനെ ചെറുക്കാതെ അബ്ദുൾ സത്താർ

photo

കരുനാഗപ്പള്ളി: ഭീകരപ്രവർത്തനം ആരോപിച്ച് പോപ്പുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ ഒളിവിലിരുന്നാണ് കഴിഞ്ഞ ദിവസം ഹർത്താലിന് ആഹ്വാനം ചെയ്തത്.

എൻ.ഐ.എ 22 ന് പോപ്പുലർ ഫ്രണ്ടിന്റെ പുതിയകാവിലെ ഓഫീസ് പരിശോധിച്ച് രേഖകൾ കണ്ടെടുത്തതിന് പിന്നാലെയാണ് അബ്ദുൽ സത്താർ ഒളിവിൽ പോയത്. എൻ.ഐ.എ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താനായില്ല. കണ്ടുകിട്ടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് സിറ്റി പൊലീസിനോട് എൻ.ഐ.എ നിർദ്ദേശിച്ചിരുന്നു. കരുനാഗപ്പള്ളി പൊലീസും അന്വേഷണത്തിലായിരുന്നു. അബ്ദുൾ സത്താർ നാട്ടിൽ എത്തിയതായി ഇന്നലെ രാവിലെയാണ് കരുനാഗപ്പള്ളി പൊലീസിന് വിവരം ലഭിച്ചത്. പുതിയകാവ് സ്‌കൂളിന് സമീപം നിൽക്കുന്നുവെന്നായിരുന്നു വിവരം. പൊലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് പുതിയകാവിലെ ഓഫീസിലേക്ക് പൊലീസ് പോയയത്. ചെറുത്തുനിൽപ്പ് സാദ്ധ്യത കണക്കിലെടുത്ത് വൻ സന്നാഹവുമായി പൊലീസ് എത്തുമ്പോൾ ഓഫീസിൽ നിരവധി പ്രവർത്തകർ ഉണ്ടായിരുന്നു. പൊലീസിനെ കണ്ട മാത്രയിൽ അബ്ദുൽ സത്താർ പുറത്തേക്ക് ഇറങ്ങി വരികയും പൊലീസിനോട് സഹകരിക്കുകയുമായിരുന്നു. ഒരു ചെറുത്തു നിൽപ്പും ഉണ്ടായില്ല. കൊല്ലം പൊലീസ് ക്ലബിലെത്തിച്ച അബ്ദുൾ സത്താറിനെ വൈകിട്ട് അഞ്ചരയോടെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി കൊച്ചിയിലേക്ക് കൊണ്ടുപോയി. അബ്ദുൾ സത്താറിന്റെ കാറും കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA