
തിരുവനന്തപുരം:റവന്യു വകുപ്പിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള അലംഭാവത്തിന്റെ തെളിവായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിന്റെ നിയമനത്തിൽ മെല്ലെപ്പോക്ക്.
കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ നിയമനം ഇഴയുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ആറു ജില്ലകളിലെ ലിസ്റ്റിന്റെ കാലാവധി ഇക്കൊല്ലം അവസാനിക്കും.
14 ജില്ലകളിലായി 5,993 പേർ ഉൾപ്പെട്ട റാങ്ക് ലിസ്‌റ്റുകളിൽ ഇതുവരെ നടന്നത് 2,009 നിയമനശുപാർശ. ഇതിൽ 587 ഒഴിവും നോൺ ജോയിനിംഗ് ഡ്യൂട്ടി(എൻ.ജെ.ഡി)യാണ്. യഥാർത്ഥനിയമനം 1,422 മാത്രം. യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവും പ്രതീക്ഷിത ഒഴിവും റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേലധികൃതരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ലിസ്റ്റുകളുടെ കാലാവധിയാണ് ഇക്കൊല്ലം അവസാനിക്കുന്നത്.
നവംബർ 21ന് ആലപ്പുഴ ലിസ്‌റ്റാണ് ആദ്യം റദ്ദാകുക . പത്തനംതിട്ട, വയനാട് ലിസ്റ്റുകൾ നവംബർ 30നും എറണാകുളം, കോഴിക്കോട് തൃശൂർ ജില്ലകളിലെ ലിസ്റ്റ് ഡിസംബറിലും അവസാനിക്കും. ശേഷിക്കുന്ന ജില്ലകളിലേത് അടുത്ത ജനുവരി, ഫെബ്രുവരി മാസങ്ങളിലും.
ഈ തസ്തികയിലേക്കുള്ള അടുത്ത ലിസ്റ്റിന്റെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സെപ്തംബർ 19, ഒക്ടോബർ 17, ഒക്ടോബർ 31 തീയതികളിലായാണ് പരീക്ഷ. നിലവിലെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോൾ പുതിയ ലിസ്റ്റ് വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |