തിരുവനന്തപുരം: ജയിലുകളിൽ തടവുകാർക്കുള്ള ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തുകോടി രൂപ ലാഭിക്കാനാവുമെന്ന് ജയിൽ വകുപ്പ് മേധാവി എസ് ശ്രീജിത്തിന്റെ ശുപാർശയിൽ പറയുന്നു. തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നും ശുപാർശയുണ്ട്. മട്ടനും മീനിനും പകരം കോഴിക്കറി, സോയ ചങ്ക്സ്, മുട്ട എന്നിവ നൽകണമെന്നും ശുപാർശയിലുണ്ട്.
നിലവിൽ ആഴ്ചയിൽ ഒരിക്കൽ മട്ടനും രണ്ടുതവണ മീനും നൽകുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചയ്ക്ക് 140 ഗ്രാം മീൻ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നൽകുന്നത്. മട്ടന് ചെലവ് 5.75 കോടി രൂപയും മീനിന് 4.8 കോടി രൂപയുമാണ്. മട്ടന് പകരം കോഴിക്കറി നൽകിയാൽ 1.26 കോടി രൂപയേ ചെലവാകൂവെന്നും കണക്കാക്കുന്നു. മീനിന് പകരം സോയയും മുട്ടയും നൽകാനും 3.4 കോടി രൂപ മതിയാകും.
അതേസമയം, സെൻട്രൽ ജയിലിനെ ‘കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ’ എന്നും ജില്ലാ ജയിൽ മുതൽ സബ് ജയിൽ വരെയുള്ളവയെ ‘ട്രാൻസിറ്റ് ജസ്റ്റിസ് ഹോമുകൾ’ എന്നുമാക്കാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ജയിൽ ആസ്ഥാനത്തെ ‘ഡിപ്പാർട്ട്മെന്റ് ഒഫ് കറക്ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്’ എന്നാക്കാനും ശുപാർശയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
The Kerala Prison Department has recommended changes to the food served to inmates, proposing that mutton and fish be replaced with chicken, soy chunks and eggs. The move is expected to save around ₹10 crore annually and may also help reduce health risks among prisoners.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |