തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയ്‌ക്ക് പുറമെ ആക്രമണവും വ്യാപകമായി നടക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അക്രമികളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. പൊലീസിന്റെ ധീരമായ നിലപാട് കാരണമാണ് അക്രമികളുടെ ലക്ഷ്യം നടക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഘർഷം നടന്നതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
അതേസമയം, വിഴിഞ്ഞത്ത് നടന്ന ഹിന്ദു ഐക്യവേദി മാർച്ചിനെതിരെ പൊലീസ് കേസെടുത്തു. കെ പി ശശികല അടക്കമുള്ള കണ്ടാലറിയാവുന്ന എഴുന്നൂറോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വൈദികരുടെ നേതൃത്വത്തിലുള്ള തുറമുഖ വിരുദ്ധ സമരത്തിനെതിരെ ഇന്നലെയായിരുന്നു ഹിന്ദു ഐക്യവേദി മാർച്ച് നടത്തിയത്.
ഫാ.തിയോഡോഷ്യസിനെതിരെ ഗുരുതര ആരോപണങ്ങൾ
വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡോഷ്യസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ് ഐ ആറിൽ ഉള്ളത്. മതത്തിന്റെയും വംശത്തിന്റെയും പേരിൽ വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചെന്നാണ് കണ്ടെത്തൽ.
മന്ത്രി വി അബ്ദുറഹ്മാനെതിരായ പരാമർശം ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും എഫ് ഐ ആറിൽ പറയുന്നു. അബ്ദുറഹ്മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു പരാമർശം. സംഭവം വിവാദമായതോടെ പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴയാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞിരുന്നു. ഇന്നലെയാണ് തിയോഡോഷ്യസിനെതിരെ പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |