
സ്നേഹയുടെ വീട്ടിലെ ഫാനും എ.സിയും ഓൺ ആണ്. മുറിയിൽ ഒരാളുമില്ല. പക്ഷേ, ഓഫ് ചെയ്യാൻ അനുവാദമില്ല. വെൽവെറ്റ് മെത്തയിൽ 'ലിയോ" ഉറങ്ങുകയാണ്. കണ്ണും ചെവിയും മൂടുന്ന രോമമുള്ള ഷിറ്റ്സു ഇനത്തിൽപ്പെട്ട നായയാണ് കക്ഷി. കൊവിഡ് കാലത്ത് വീട്ടിലെ അംഗമായതാണ് കുഞ്ഞു ലിയോ. സദാസമയവും ഉറക്കവും പട്ടാളക്കാരൻ അപ്പൂപ്പന്റെ മടിയിൽ കയറി ഇരിപ്പുമാണ് മെയിൻ ഹോബി. അവനെ വീട്ടിൽ കൊണ്ടുവരുമ്പോൾ പുറത്ത് കൂട്ടിലിട്ട് വളർത്തണമെന്ന് പറഞ്ഞ കാർക്കശ്യക്കാരൻ അപ്പൂപ്പൻ പൊന്നേ പൊടിയേയെന്ന് വിളിച്ചാണ് പോറ്റുന്നത്.
കൊവിഡാനന്തരം പ്രായഭേദമില്ലാതെ സജീവമായ 'പെറ്റ് പാരന്റിംഗാണ്" ഇത്തിരിക്കുഞ്ഞനെ സ്നേഹയുടെ വീട്ടിലും എത്തിച്ചത്. പെട്ടെന്നാണ് അവൻ വീട്ടുകാരുടെ പ്രിയപ്പെട്ടവനായത്. മിക്കമലയാളി വീടുകളിലും ഇതുപോലൊരു ഓമനയുണ്ടാവും. ഒരുകാലത്ത് വീടിന്റെ കാവൽക്കാർ മാത്രമായിരുന്ന മൃഗങ്ങൾ ഇന്ന് കുടുംബാംഗങ്ങളായി. മലയാളികൾ അരുമകളെ പരിപാലിക്കുന്നതിന്റെ പുതിയമുഖം. കുളിപ്പിച്ചും പൊട്ടുതൊടീച്ചും ചോറു വാരിക്കൊടുത്തും ഉടുപ്പണിയിച്ചും സ്നേഹിക്കുകയാണ്. വളർച്ചയിൽ സന്തോഷിച്ചും ഒപ്പം കളിച്ചും വേർപാടിൽ കരഞ്ഞും അവയോട് വൈകാരികമായി അടുപ്പത്തിലാവുന്നു. നായയും പൂച്ചയും പക്ഷികളും മത്സ്യങ്ങളും മുയലുകളും തുടങ്ങി പാമ്പുകളും ചിലന്തികളും എലികളുമടക്കം നിരവധി ജീവികൾ ഇന്ന് കേരളത്തിലെ വീടുകളുടെ സന്തോഷത്തിന്റെ ഭാഗമാണ്.
ട്രെൻഡാണ് പെറ്റ് പാരന്റിംഗ്
വളർത്തുമൃഗങ്ങളെ സ്വന്തം കുട്ടികളെപ്പോലെ സ്നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും പരിപാലിക്കുകയാണ്. സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ. നായ്ക്കളുടേയും പൂച്ചകളുടെയും പാരന്റുമാരാണ് ഏറെയും. സംരക്ഷണത്തിനും വീട്ടു കാവലിനുമായി വളർത്തുന്നതിൽ നിന്ന് വ്യത്യസ്തമായി ഏകാന്തതയിൽ താങ്ങായും ഒറ്റപ്പെടലിൽ നിന്നുമുള്ള മോചനമായും അരുമ മൃഗങ്ങൾ മാറുന്നു. പഠനത്തിനും ജോലിക്കും മക്കൾ വിദേശത്തേയ്ക്ക് കുടിയേറിക്കഴിഞ്ഞ പല വീടുകളിലും പ്രായമായവരുടെ ആശ്രയം ഇതുപോലുള്ള 'ലിയോ"മാരാണ്. വിവാഹമേ വേണ്ടന്ന് വച്ചവരുടെ കൂട്ട് ഏതെങ്കിലും ഇനത്തിലുള്ള നായയോ പൂച്ചയോ ആവും. പെറ്റിനെ സ്നേഹമുള്ള കമ്പാനിയനായി കരുതുന്നവരും ഏറെ.
ഹാച്ചിക്കോ, സ്നേഹപ്പേര്
ഹാച്ചിക്കോയെന്നത് മനുഷ്യനോടുള്ള ഒരുജീവിയുടെ കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരാണ്. പത്ത് വർഷത്തോളം ഒരു റെയിൽവേ സ്റ്റേഷനിൽ തന്റെ ഉടമയെയും കാത്തിരുന്ന നന്ദിയുള്ള നായ. 1923 മുതൽ 1935 വരെയുള്ള കാലത്ത് ജപ്പാനിൽ ജീവിച്ചിരുന്ന അകിത ഇനത്തിലുള്ള നായയായിരുന്നു ഹാച്ചിക്കോ. ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന ഹിഡസ്ബ്യൂറോ യൂനോയായിരുന്നു ഹാച്ചിക്കോയുടെ ഉടമ. ദിവസവും കോളേജിലേയ്ക്കു പോകുന്ന യൂനോ വൈകിട്ടു ജോലി കഴിഞ്ഞ് ട്രെയിനിൽ ഷിബുയ സ്റ്റേഷനിൽ എത്തും. അവിടെ അദ്ദേഹത്തെ കാത്ത് ഹാച്ചിക്കോയുണ്ടാവും. രണ്ടുപേരും ചേർന്നാകും വീട്ടിലേയ്ക്കുള്ള നടത്തം. എന്നാൽ 1925 മേയ് 21ന് കോളേജിൽ നിന്ന് ഷിബുയയിലേയ്ക്ക് തിരിക്കുന്നതിനിടെ യൂനോ ഹൃദയാഘാതത്താൽ മരിച്ചു. ഇതറിയാതെ പിന്നീടങ്ങോട്ട് ദിവസവും വൈകിട്ട് ഹാച്ചിക്കോ ഷിബുയയിൽ എത്തി യൂനോയെ കാത്തിരുന്നു. 1935 മാർച്ച് എട്ടുവരെ ഈ കാത്തിരിപ്പ് തുടർന്നു. പത്തുവർഷം തന്റെ ഉടമയെ കാത്തിരുന്നിട്ടാണ് ഹാച്ചിക്കോ വിടപറഞ്ഞത്. അവന്റെ മൃതദേഹം യൂനോയുടെ വിശ്രമസ്ഥലത്തിന് സമീപത്ത് അടക്കി. പിന്നീട് ഷിബുയ സ്റ്റേഷനിൽ ഹാച്ചിക്കോയുടെ വെങ്കല പ്രതിമയും സ്ഥാപിച്ചു. പിന്നീട് ഈ കഥ സിനിമയും ഡോക്യുമെന്ററികളുമായി.
അനുശ്രീയുടെ ജൂലി
പത്തു വർഷത്തോളം കുടുംബാംഗത്തെപ്പോലെ ഒപ്പമുണ്ടായിരുന്ന വളർത്തുനായ ജൂലിയുടെ വേർപാടിൽ നടി അനുശ്രീ പങ്കുവച്ച വൈകാരിക കുറിപ്പ് അരുമയോടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. പത്തു വർഷം നീണ്ട കൂട്ടുകെട്ടിന് ഇപ്പുറമുള്ള വേർപാട് തനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അരികിൽ ശ്വാസമെടുക്കുന്ന ശബ്ദവും കഴുത്തിലെ മണിയുടെ കിലുക്കവും ചെറിയ ചലനങ്ങളുമൊന്നും ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ജൂലിയില്ലാത്ത മുറിയിലേയ്ക്ക് പോലും കയറാൻ തോന്നുന്നില്ലെന്നുമായിരുന്നു അനുശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഗായിക അഭയ ഹിരൺമയിയും തന്റെ വളർത്തുനായ ഹിയാഗോയുടെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരുന്നു. തകർന്നു പോയ സമയത്ത് കൂട്ടിനുണ്ടായിരുന്നവർ പട്ടിക്കുട്ടികളാണെന്നും അഭയ പറഞ്ഞിട്ടുണ്ട്. വളർത്തുമൃഗങ്ങളെ കാണാതാവുമ്പോൾ വലിയ തുക ഓഫർ ചെയ്തു പരസ്യം നൽകുക, പിറന്നാളിനും മരണത്തിനും പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയെല്ലാം ഇപ്പോൾ സർവ സാധാരണമാണ്. 2019ൽ മുംബയിൽ ചത്ത ഒരു വളർത്തുപൂച്ചയ്ക്ക് കുടുംബാംഗങ്ങൾ പത്രത്തിൽ നൽകിയ ചരമവാർഷിക പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'ചുഞ്ചു നായർ" എന്നായിരുന്നു പൂച്ചയുടെ പേര്. പൂച്ചയെ തങ്ങളുടെ മകളെ പോലെ സ്നേഹിച്ച മലയാളി കുടുംബം അതിന് നൽകിയ വ്യത്യസ്തമായ പേര് ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായി. കുടുംബാംഗമായ നായയ്ക്ക് അന്ത്യകർമ്മം ചെയ്യുന്നതും കർക്കടക വാവിന് പിതൃക്കൾക്കൊപ്പം നായയ്ക്ക് വേണ്ടിയും ബലിയിടുന്നതും പിറന്നാൾ ആഘോഷിക്കുന്നതും ഇപ്പോൾ പുതിയ കാര്യമല്ല.
കൊച്ചിയിലെ റോയ് മാത്യുവിന്റെ വീട്ടിലെ 11 വയസുള്ള ബോബി എന്ന ആഫ്രിക്കൻ ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) പറന്നു പോയി കാണാതായതിന് പിന്നാലെ തത്തയെ തിരിച്ചെത്തിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ച് അന്ന് നൽകിയ പരസ്യം മലയാളികൾ മറക്കാനിടയില്ല. കണ്ണൂരും എറണാകുളത്തും കോട്ടയത്തും സമാന സംഭവങ്ങൾ ഉണ്ടായി. പരസ്യം കണ്ട് തിരിച്ചു കിട്ടിയവയും ഉണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിക്ക് കോഴിക്കോട് നഗരത്തിൽ പഗ് ഇനത്തിലുള്ള 'ജൂപ്പിയെ"ഒരുക്കി മയിൽപ്പീലി അണിയിച്ച് എത്തിയ വീട്ടമ്മയേയും നമ്മൾ കണ്ടതാണ്. അവിടെ നായക്കുട്ടി സ്വന്തം കുട്ടിയായി മാറി.
മാസങ്ങളായി മുംബയ് മെട്രോ സ്റ്റേഷനിൽ പതിവായി നടന്നിരുന്ന ഓറഞ്ച് പൂച്ചയ്ക്ക് 'ചീഫ് ഫെലൈൻ ഓഫീസർ" (സി.എഫ്.ഒ) എന്ന ഔദ്യോഗിക പദവി അധികൃതർ നൽകിയത് അടുത്തിടെയാണ്.
അരുമകൾക്കായി
2024ലിൽ ആണ് കൊച്ചി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വിദേശത്ത് നിന്ന് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്ള അനുമതി നൽകുന്ന ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സേവനം തുടങ്ങിയത്. ഈ സേവനം ആരംഭിച്ച് ആദ്യമായി കേരളത്തിൽ എത്തിയ അരുമ മൃഗമായിരുന്നു 'ഇവ" എന്ന പൂച്ചക്കുട്ടി. ദോഹയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് 'ഇവ" എത്തിയത്. കുടുംബം നാട്ടിലേയ്ക്ക് വന്നപ്പോൾ ഒറ്റയ്ക്ക് നിറുത്താൻ കഴിയാത്തതിനാൽ കൂടെക്കൂട്ടിയതായിരുന്നു ഇവയെ. യുക്രെയ്നിൽ നിന്ന് യുദ്ധസമയത്ത് മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ആര്യയ്ക്കൊപ്പം മൂന്നാറിലേക്കെത്തിയ സൈബീരിയൻ ഹസ്കി സൈറയും സന്തോഷത്തിന്റെ മറ്റൊരു മുഖമാകുന്നു.
കിണറ്റിലും ചാടും
റാന്നിക്കാരി ശ്രീനന്ദ വളർത്തുനായയെ രക്ഷിക്കാൻ കിണറ്റിലേയ്ക്ക് ചാടിയത് ജൂലായിലാണ്. ലാബ് ഇനത്തിൽപ്പെട്ട ഡോറ രാത്രിയിൽ അബദ്ധത്തിൽ കിണറ്റിൽ വീണപ്പോൾ ശ്രീനന്ദ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി. റിംഗ് ഇല്ലാത്ത കിണറ്റിൽ ഇറങ്ങാൻ അയൽക്കാർക്ക് പേടി. രാത്രിയായതിനാൽ ആരും തയ്യാറാവാതെ വന്നപ്പോഴാണ് 35 കിലോയോളം ഭാരമുള്ള ഡോറയെ രക്ഷിക്കാൻ ശ്രീനന്ദ തന്നെ കിണറ്റിലിറങ്ങിയത്. പേടിയോടെ കണ്ടിരുന്ന പല കാര്യങ്ങളും അരുമകൾക്ക് വേണ്ടി ചെയ്യാനും ഇഷ്ടങ്ങൾ മാറ്റിവെക്കാനും 'പാരന്റ്" ഇന്ന് തയ്യാറാണ്. ഇൻജെക്ഷൻ പേടിയുള്ള ആൾ സ്വന്തം വളർത്തുമൃഗത്തിന്റെ മുഖം ടാറ്റൂ അടിക്കുക, അവരോടൊപ്പം സമയം കണ്ടെത്താൻ ശീലങ്ങൾ മാറ്റിവയ്ക്കുക തുടങ്ങിയവയും പെറ്റ് പാരന്റിംഗിന്റെ ഭാഗമാണ്.
ചിലന്തി മുതൽ പാമ്പ് വരെ
പട്ടിയും പൂച്ചയും അലങ്കാരപ്പക്ഷികളും മത്സ്യങ്ങളും മാത്രമല്ല അരുമകൾ. മുൻപ് പൂടപ്പട്ടിയെന്ന് വിളിച്ചിരുന്ന പോമറേറിയൻ നായയ്ക്ക് മാത്രമായിരുന്നു വീട്ടകങ്ങളിൽ ഇടം. പിന്നീട് സി.ഐ.ഡി മൂസയിലെ 'അർജുനും" വോഡഫോൺ പരസ്യത്തിലെ പഗുമൊക്കെ മലയാളിയുടെ ഹൃദയത്തിന്റെ ഭാഗമായി. എന്നാൽ ഇന്ന് ഓമനിച്ചു വളർത്തുന്ന എന്തും പെറ്റ് ആണ്. കുഞ്ഞൻ പശുക്കളും വെള്ള എലിയും ഗിനിപന്നിയും ഓന്തിന്റെ വലിയവനായ ഇഗ്വാനയും വിഷമില്ലാത്ത പാമ്പുകളും തവളയും തേളും ചിലന്തിയും ആമയും ഷുഗർ ഗ്ളൈഡറും തത്തയും വിവിധയിനം കിളികളും വീട്ടിലെ 'മക്കളാണ്". വിഷപ്പാമ്പിനോട് ഏറ്റുമുട്ടി അതിനെ കൊന്ന് സ്വന്തം ജീവൻ വെടിയേണ്ടി വന്ന നായകളുടെ കഥയും പാമ്പിനെ പരുവപ്പെടുത്തിയ പൂച്ച സാറുമൊക്കെ സോഷ്യൽ മീഡിയയിലെ പതിവുകാരാണ്.
യൂറോപ്പിലെ പന്ത്രണ്ടോളം രാജ്യങ്ങളും സിങ്കപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, കാനഡ തുടങ്ങി വിവിധ രാജ്യങ്ങൾ അമേരിക്കൻ പിറ്റ് ബുൾ ടെറിയർ എന്ന നായയെ വളർത്താൻ നിയന്ത്രണങ്ങൾ വയ്ക്കുമ്പോഴാണ് ഇങ്ങ് കേരളത്തിൽ 'പാപ്പം തിന്നാൻ കൈകൊട്ടുന്നത് ". ആ വീഡിയോ കണ്ടത് ലക്ഷങ്ങളാണ്. എന്നും പേടിയോടെ മാത്രം കണ്ടിരുന്ന പാമ്പ് ആണ് അരുമകളിൽ പ്രധാനി. ബോൾ പൈത്തണെയാണ് സാധാരണയായി വളർത്താറുള്ളത്. കിംഗ് സ്നേക്ക്, കോൺ സ്നേക്ക് തുടങ്ങിയവയും പെറ്റ് ഇനത്തിൽപ്പെടുന്നു.
ഗ്രാമനഗര ഭേദമില്ലാതെ അരുമകളോടുള്ള പ്രിയം കൂടി. അവർക്കുള്ള ഭക്ഷണവും മറ്റു പരിചരണവും മുറയ്ക്ക് നടത്തുന്നവരും കൂടുതലാണ്. അതിന്റെ ഉദാഹരണമാണ് പെറ്റ് ഗ്രൂമിംഗ് സെന്ററുകൾ. കുളിപ്പിച്ചും മുടി മുറിച്ചും നഖം വെട്ടിയും സുന്ദരമാക്കും. ഹോം സർവീസും നടത്തുന്നുണ്ട്. ഇവരെ നോക്കാൻ പ്രത്യേകം ഡേ കെയർ സൗകര്യങ്ങളും ഇപ്പോഴുണ്ട്. കൊച്ചിയിലും തൃശ്ശൂരുമായി ഉടൻ തന്നെ വളർത്തു മൃഗങ്ങൾക്കായി ശ്മശാനവും ഒരുങ്ങും. അരുമകൾക്ക് അത്രയും ആദരവോടെ അന്ത്യയാത്രയേകണമെന്ന് പെറ്റ് പാരന്റ്സിന്റെ ആവശ്യമാണ് ശ്മശാനം വരെ എത്തി നിൽക്കുന്നത്. ഒറ്റ ഫോൺകോളിൽ പെറ്റ് ഫുഡ് വീടുകളിലെത്തിക്കുന്ന സ്റ്റാർട്ട് അപ്പുണ്ട് കോട്ടയത്ത്.
കുട്ടികളുടെ കൂട്ടുകാർ
കുട്ടികളുടെ മാനസിക വളർച്ചയിലും വളർത്തുമൃഗങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു ജീവിയെ പരിപാലിക്കുന്നതിലൂടെ കുട്ടികളിൽ സഹജീവികളോടുള്ള കരുണയും സഹാനുഭൂതിയും വളരുന്നു. ഭക്ഷണം നൽകുക, വെള്ളം കൊടുക്കുക, വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ സഹജീവികളുടെ ആവശ്യങ്ങളെക്കുറിച്ച് കുട്ടികളും മനസിലാക്കും. സ്വീകരിക്കുന്നത് മാത്രമല്ല സ്നേഹം എന്നും തിരിച്ചു നൽകലും സ്നേഹം ആണെന്നുമുള്ള വലിയ പാഠങ്ങൾ കൂടി പഠിക്കും. പുതിയ കാലത്ത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതിരുകൾ മായുകയാണ്. അരുമകൾ വീടിന്റെ ഭാഗമാകുന്നില്ല; അവർ വീട് തന്നെയാകുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |