
കേരളത്തിലെ പരമ്പരാഗത ആചാരങ്ങളിൽ ഒന്നാണ് കുഞ്ഞിന് വള അണിയിക്കൽ. പ്രസവം കഴിഞ്ഞ് ഇരുപത്തെട്ടാംദിവസം നടത്തുന്ന നൂലുകെട്ട് ചടങ്ങിലാണ് വള അണിയിക്കൽ നടത്തുന്നത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സാധാരണയായി കറുപ്പുനിറത്തിലുള്ള കുപ്പിവളകളാണ് അണിയിക്കുന്നത്.
ദൃഷ്ടിദോഷം വരാതിരിക്കാനും ഐശ്വര്യം ഉണ്ടാകാനുമായണ് വളയണിക്കുന്നതെന്നാണ് വിശ്വാസം. എന്നാൽ ഇതിന് ശാസ്ത്രീയമായ മറ്റൊരുവശംകൂടി ഉണ്ട്. പണ്ടുകാലത്ത് പച്ചിലമരുന്നുകൾ ചേർത്തതും അവകൊണ്ട് ഉണ്ടാക്കുന്നതുമായ വളകളാണ് കുഞ്ഞുങ്ങളെ അണിയിച്ചിരുന്നത്. പ്രതിരോധശേഷി നൽകുന്നതിനുവേണ്ടിയായിരുന്നു ഇത്. എന്നാൽ കാലക്രമത്തിൽ പച്ചിലമരുന്നുകൊണ്ടുള്ള വളകളുടെ സ്ഥാനം കുപ്പിവളകളും സ്വർണവളകളും ഏറ്റെടുക്കുകയായിരുന്നു. കറുപ്പും വെളളയും നിറത്തിലുള്ള മുത്തുകൾ ചേർത്ത വളകൾ ധരിപ്പിക്കുന്നതിലൂടെ ദൃഷ്ടിദോഷം പൂർണമായി അകലും എന്നാണ് വിശ്വാസം.
വളകൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. മുനകൾ, കൂർത്ത അരികുകൾ എന്നിവ ഇല്ലാത്ത വളകൾ വേണം കുഞ്ഞുങ്ങളെ ധരിപ്പിക്കാൻ. അവരുടെ ചർമ്മം വളരെ മൃദുവായതിനാൽ ഇത്തരം വളകൾകൊണ്ട് മുറിവേൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുപോലെ കൃത്യമായ അളവിലുളള വളകൾവേണം ധരിപ്പിക്കാൻ. ശരിയായ അളവിലുള്ളവ അല്ലെങ്കിൽ ഊരിപ്പാേകാനും അതുമൂലം അപകടമുണ്ടാകാനുമുള്ള സാദ്ധ്യത ഏറെയാണ്. സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങൾകൊണ്ടുണ്ടാക്കിയതും പ്ലാസ്റ്റിക് വളകളും കുഞ്ഞുങ്ങളെ ധരിപ്പിക്കുമ്പോൾ അലർജി ഉണ്ടോ എന്ന് പരിശോധിക്കണം. ഇല്ല എന്നുറപ്പാക്കിയിട്ടേ അവ സ്ഥിരമായി ധരിപ്പിക്കാവൂ.
മുത്തുമണികൾ തൂങ്ങിക്കിടക്കുന്ന വളകൾ ഒഴിവാക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ പൊട്ടിവീണാൽ കുഞ്ഞിന്റെ ഉള്ളിൽപോകാനും അപകടം ഉണ്ടാവാനും സാദ്ധ്യത ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |