തമിഴ്‌നാട്ടിലെ പ്രശസ്തമായ ക്ഷേത്രമാണ് മധുര മീനാക്ഷി സുന്ദരേശ്വർ ക്ഷേത്രം. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഹാകുംഭാഭിഷേകത്തിന് ഒരുങ്ങുകയാണ് ക്ഷേത്രം. സെപ്കംബർ 17 വെള്ളിയാഴ്ച രാവിലെയാണ് കുംഭാഭിഷേക ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കുക. 2009 ഏപ്രിൽ എട്ടിനായിരുന്നു ക്ഷേത്രത്തിൽ അവസാനമായി കുംഭാഭിഷേകം നടന്നത്. നിശ്ചിത ഇടവേളയിൽ കംഭാഭിഷേകം നടത്തേണ്ടതുണ്ടായിരുന്നെങ്കിലും 2018ൽ വീരവസന്തരായർ മണ്ഡപത്തിലുണ്ടായ തീപിടിത്തവും തുടർന്ന് നടന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളും കാരണം ചടങ്ങ് നീണ്ടുപോകുകയായിരുന്നു. ഇപ്പോൾ മണ്ഡപത്തിന്റെ പുനർനിർമ്മാണം ഉൾപ്പെടെ പൂർത്തിയാക്കിയാണ് മഹാ കുംഭാഭിഷേകത്തിന് ക്ഷേത്രം ഒരുങ്ങുന്നത്.
17ന് രാവിലെ 7.40 മുതൽ 8.10 വരെയുള്ള മുഹൂർത്തത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കുക.
യാഗശാലയിൽ മന്ത്രോച്ചാരണങ്ങളോടെയും ഹോമങ്ങളോടെയും തയ്യാറാക്കുന്ന പുണ്യജലം കുംഭങ്ങളിൽ നിറച്ച് നിശ്ചിത മുഹൂർത്തത്തിൽ ഗോപുരങ്ങളിലെയും വിമാനങ്ങളിലെയും കലശങ്ങളിൽ അഭിഷേകം ചെയ്യുന്നതാണ് ചടങ്ങിന്റെ പ്രധാന ഭാഗം.
മഹാകുംഭാഭിഷേകത്തിന്റെ മുന്നോടിയായി സെപ്തംബർ 6 മുതൽ വിവിധ പൂജകളും ആരംഭിക്കും. 7ന് നവഗ്രഹ യാഗവും 8ന് വാസ്തുശാന്തിയും നടക്കും. 9ന് വൈഗൈ നദിയിൽ നിന്ന് പുണ്യജലവും മണ്ണും ശേഖരിക്കും. അന്നുതന്നെ വൈകുന്നേരം പുണ്യമണ്ണ് എടുക്കുന്ന ചടങ്ങും നടക്കും. 10ന് പേരൊളി ആരാധനയും വൈകുന്നേരം മുളപ്പാരി ഇടൽ ചടങ്ങും നടക്കും. 11ന് വൈകുന്നേരം മുതൽ യാഗശാലയിലെ ആദ്യകാല പൂജകൾക്ക് തുടക്കമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |