ഹൈദരാബാദ്: ഹോട്ടൽ മുറിയിൽ 26കാരി സുഹൃത്തുമായി വീഡിയോ കോളിലിരിക്കെ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന അൽവാൽ സ്വദേശിനി രേണുകയെയാണ് ഹൈദരാബാദിലെ ലംഗർ ഹൗസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ ജന്മദിനത്തിന് തൊട്ടുമുമ്പുള്ള വീഡിയോ കോളിൽ തന്റെ മരണം സുഹൃത്തിന് നൽകുന്ന 'പിറന്നാൾ സമ്മാന'മാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ആത്മഹത്യ.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഷെയ്ഖ് എന്ന വ്യക്തിക്കൊപ്പം രേണുക ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ രാത്രി 10:30 ഓടെ ഷെയ്ഖ് ഹോട്ടലിൽ നിന്ന് മടങ്ങി. തുടർന്ന് മുറിയിൽ ഒറ്റയ്ക്കായിരുന്ന രേണുക, അർദ്ധരാത്രി 12:18ഓടെ സുഹൃത്തായ സത്യയെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. മദ്യപിക്കരുതെന്നും സ്വന്തം കാര്യം നോക്കണമെന്നും സത്യ ഫോണിലൂടെ രേണുകയോട് ഉപദേശിച്ചതായാണ് വിവരം.
എന്നാൽ താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്നും ജൂലായ് നാലിലെ സത്യയ്ക്കുള്ള ബർത്ത്‌ഡേ ഗിഫ്റ്റാണിതെന്നുമാണ് രേണുക പറഞ്ഞത്. വീഡിയോ കോൾ കട്ടാക്കാതെ തന്നെ യുവതി മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിഭ്രാന്തനായ സത്യ ഉടൻ തന്നെ മറ്റുള്ളവരെ വിവരമറിയിച്ച് ഹോട്ടലിലേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും രേണുക മരണപ്പെട്ടിരുന്നു.
ഹൈദരാബാദിലെ ഒരു പബ്ബിൽ ജീവനക്കാരിയായ രേണുകയ്ക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്. രേണുകയോടൊപ്പം ഹോട്ടലിൽ എത്തിയ ഷെയ്ഖ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ഡയറി ബിസിനസ് നടത്തുന്ന ഇയാൾ രേണുകയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേണുകയും ഷെയ്ഖും മുൻപും ഈ ഹോട്ടലിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. കൂടാതെ മറ്റ് രണ്ട് ആൺസുഹൃത്തുക്കൾക്കൊപ്പവും രേണുക മുൻപ് ഇവിടെ എത്തിയിട്ടുണ്ടെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ, ഫോൺ കോൾസ്, ബന്ധപ്പെട്ടവരുടെ മൊഴികൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |