ബംഗളൂരു: കോടതിമുറിയിൽ കയറി ജഡ്‌ജിയുടെ കസേരയിൽ ദുർമന്ത്രവാദം നടത്തിയ സ്‌ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 65കാരിയായ മഞ്ചുളയാണ് അറസ്റ്റിലായത്. കർണാടകയിലെ ചിക്കബല്ലാപുരയിലെ ഒന്നാം അഡീഷണൽ സീനിയർ ജഡ്‌ജിയുടെ കസേരയിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
കോടതിമുറിയിൽ അനുവാദമില്ലാതെ പ്രവേശിച്ച മഞ്ചുള, മന്ത്രവാദത്തിന്റെ ഭാഗമായി മന്ത്രോച്ചാരണം നടത്തി വെളുത്ത കടുക് ജഡ്‌ജിയുടെ കസേരയിലേക്ക് വിതറുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് കോടതിമുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കോടതിയിലെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ നേത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മഞ്ചുളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദുർമന്ത്രവാദം തടയുന്നതിനായുള്ള നിയമപ്രകാരമാണ് മഞ്ചുളയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രതിയെ 14 ദിവസത്തേയ്‌ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |