തിരുവനന്തപുരം: പൂനെ പിംപ്രിയിലെ ഫ്ലാറ്റിൽ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . 20 വർഷമായി പൂനെയിലുള്ള വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി.എസ് (47), ഭാര്യ സിൽജ പിളള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും സോഡിയം നൈട്രേറ്റ് അടങ്ങിയ പാത്രവും സന്തോഷ് തുക്കാറാം പോലീസ് കണ്ടെത്തി.
കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും ഇതിന് മറ്റാരെയും ഉത്തരവാദികളാക്കരുതെന്നുമാണ് കുറിപ്പിലുള്ളത്. വിനോദ് ഓൺലൈനായി വരുത്തിയതാകാം സോഡിയം നൈട്രേറ്റെന്നും ഇത് കത്തിച്ചപ്പോഴുണ്ടായ പുക ശ്വസിച്ചതാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ സിൽജ, രണ്ട് ദിവസമായി ജോലിക്കെത്താത്തതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തുകയായിരുന്നു. ഫ്ലാറ്റിൽ അവശനിലയിൽ കണ്ടെത്തിയ മൂവരെയും അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനോദ് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യ സിൽജയും മകൾ പൂർണിമയും ഇന്ന് മരിച്ചു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന വിനോദിന് കഴിഞ്ഞ കുറച്ച് നാളുകളായി ജോലിയില്ലായിരുന്നുവെന്നും കുടുംബം കടുത്ത കടബാധ്യതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുമ്പ് നെഹ്റു നഗറിലെ വീട് വിറ്റ ഇവർ പിന്നീട് മോർവാഡിയിലെ വാടക വീട്ടിലായിരുന്നു താമസം. വിനോദിന്റെ അമ്മ സരസ്വതി സഹോദരിക്കൊപ്പം കോട്ടയത്താണ് താമസിക്കുന്നത്. പരേതനായ പ്രഭാകരൻ നായരാണ് അച്ഛൻ. മൃതശരീരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തുന്നതോടെ പൂനെയിൽ സംസ്കാര ചടങ്ങുകൾ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |