ചണ്ഡീഗഢ്: കോടതി ഉത്തരവിനെത്തുടർന്ന് ഫ്ളാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്കുനേരെ അഭിഭാഷകനായ 67കാരൻ വെടിവച്ചു. ചണ്ഡീഗഢിലെ സെക്ടർ 42 ലാണ് സംഭവം. വെടിയുതിർത്ത ജെ.പി.എസ്. ചഢയെ പൊലീസ് അറസ്റ്റുചെയ്തു. രാജിന്ദർ സിംഗിന്റെ ഭാര്യ മൻവീന്ദർ കൗറിനാണ് പരിക്കേറ്റത്. വെടിയുണ്ടയുടെ ചീളുകൾ മുഖത്ത് തുളച്ചുകയറിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസുള്ള തോക്കുപയോഗിച്ചാണ് വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്.
36 വർഷമായി ചഢ ഈ ഫ്ളാറ്റിലാണ് താമസിക്കുന്നത്. ഇയാളും ഫ്ളാറ്റിന്റെ ഉടമയുമായി ഏറെക്കാലമായി തർക്കത്തിലായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് ശനിയാഴ്ച ഫ്ളാറ്റ് ഒഴിപ്പിക്കാനുള്ള നടപടികൾക്കായി കോടതി ഉദ്യോഗസ്ഥനും പൊലീസിനുമൊപ്പമാണ് മൻവീന്ദർ കൗർ സ്ഥലത്തെത്തിയത്. ഫ്ളാറ്റിൽ നിന്ന് പുറത്തിറങ്ങാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ചഢ വാതിൽ തുറക്കാൻ തയാറായില്ല. പൂട്ട് പൊളിച്ച് ഫ്ളാറ്റിന്റെ കൈവശാവകാശം ഉടമയ്ക്കു കൈമാറാൻ അധികൃതർക്ക് കോടതിയുടെ അനുമതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പൂട്ട് പൊളിച്ചു. ഇതിനിടെ തോക്കുമായി ബാൽക്കണിയിലേക്കെത്തിയ ചഢ മൻവീന്ദറിനുനേരെ വെടിയുതിർക്കുകയായിരുന്നു. വീണ്ടും വെടിയുണ്ട നിറയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടെ പൊലീസ് അയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
എന്നാൽ, ഫ്ളാറ്റിന്റെ കൈവശാവകാശം ഏറ്റെടുക്കാൻ കോടതി ഉത്തരവില്ലെന്നും ചിലർ ബലമായി വീട്ടിൽ കയറാൻ ശ്രമിക്കുകയായിരുന്നെന്നുമാണ് ചഢയുടെ മകന്റെ ആരോപണം. വർഷങ്ങളായി കഴിയുന്ന ഫ്ളാറ്റിൽനിന്ന് ഒഴിപ്പിക്കുന്നതിനെതിരെ സ്റ്റേ ഉത്തരവുണ്ടെന്നും ഓഗസ്റ്റ് മൂന്നിന് കേസിൽ അടുത്ത വാദം കേൾക്കാനിരിക്കുകയാണെന്നും അവർ പറയുന്നു. എന്നാൽ ഇത് പൊലീസ് തള്ളിക്കളയുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
A 67-year-old lawyer, J.P.S. Chadha, shot and injured Manwinder Kaur, the flat owner's wife, in Chandigarh's Sector 42 during an eviction attempt. Chadha, being evicted from a flat he occupied for 36 years following a court order, was arrested. Kaur sustained facial injuries and was hospitalized. Police confirmed a licensed firearm was used.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |