
ഡെറാഡൂൺ: പണയമായി വച്ച 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഭർത്താവ് ആൾമാറാട്ടം നടത്തി സ്വന്തം പേരിലേക്ക് മാറ്റിയെന്ന് പരാതി. ഡെറാഡൂണിലാണ് സംഭവം. ലക്നൗ സ്വദേശിനിയായ ഖുശ്ബു ദേവിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്വർണം തന്റെ പേരിലേക്ക് മാറ്റാൻ ഭർത്താവ് മറ്റൊരു യുവതിയെ സ്വന്തം ഭാര്യയായി ചിത്രീകരിച്ച് ബാങ്കിലെത്തി ഇടപാട് നടത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
2009ലാണ് പ്രവീൺ കുമാർ എന്നയാളെ ഖുശ്ബു വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതാം തീയതിയാണ് പണയം വച്ചിരുന്ന ആഭരണങ്ങൾ ഭർത്താവിന്റെ പേരിലേക്ക് മാറ്റിയെന്ന ഫോൺ സന്ദേശം ഖുശ്ബുവിന് ലഭിച്ചത്. തുടർന്ന് ഖുശ്ബു ബാങ്കിൽ വിളിച്ചപ്പോൾ ഭാര്യയുമായെത്തി യുവാവ് ആവശ്യമായ രേഖകളിൽ ഒപ്പിട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
താൻ ബ്രാഞ്ചിൽ എത്തിയിരുന്നില്ലെന്ന് വെളിപ്പെടുത്തിയ ശേഷം ഖുശ്ബു തന്റെ ചിത്രം ഉദ്യോഗസ്ഥർക്ക് അയച്ചു. അപ്പോഴാണ് ഭാര്യയെന്ന പേരിൽ പ്രവീൺ കൊണ്ടുവന്നത് മറ്റൊരു സ്ത്രീയെയാണെന്ന് ബാങ്ക് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. തുടർന്ന് ഖുശ്ബു പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രവീണിനും സ്ത്രീക്കുമെതിരെ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |