
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 34 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബൽ ഷേക്ക് (30), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡൽ (48) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച രാത്രി കുന്നുവഴിയിൽനിന്ന് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽനിന്ന് ട്രെയിൻമാർഗം ആലുവയിലെത്തിയ പ്രതികളെ രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് പിടികൂടിയത്. പൊലീസ് പരിശോധന ഒഴിവാക്കാനാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഒഡീഷയിൽനിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് ഇവിടെ വില്പന നടത്തിയിരുന്നത്. വില്പന നടത്തി അന്നുതന്നെ ബംഗാളിലേക്ക് മടങ്ങുന്നതായിരുന്നു രീതി. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷിക്കുകയാണ്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, പ്രദീപ് കുമാർ, ജയന്തി, സീനിയർ സി.പി.ഓമാരായ അഫ്സൽ, ബെന്നി ഐസക്ക്, നിഷാദ്, റോബിൻ ജോയി, സി.പി.ഓമാരായ സിബിൻ സണ്ണി, നജ്മി, അരുൺ, ബെച്ചു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |