കൊച്ചി: മംഗലാപുരത്തെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാലു വർഷമായി കൊച്ചിയിലെ പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ പ്രവർത്തകൻ അബ്ദുൾ നാസിറിനെ (41) ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്‌തു. കർണാടകത്തിലെ കുടക് ജില്ലയിലെ സോമ്വാർപെട്ട് സ്വദേശിയായ അബ്ദുൾ നാസിർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്.
തുടർന്ന് കർണാടക വിട്ട ഇയാൾ പ്രാദേശിക സഹായത്തോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാന പൊലീസ് അറിയാതെയാണ് ബംഗളൂരുവിൽ നിന്നെത്തിയ എൻ.ഐ.എ സംഘം ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിൽ പ്രതിയായ ബൽത്തങ്ങാടി പടങ്ങാടി സ്വദേശി നൗഷാദിനെ (32) തമിഴ്നാട്ടിൽ നിന്നും അറസ്റ്റു ചെയ്‌തു.
2022 ജൂലായ് 26നാണ് പ്രവീൺ നെട്ടാരുവിനെ സുള്യ താലൂക്കിലെ ബെല്ലാരെയിൽ കൊലപ്പെടുത്തിയത്. പൊലീസ് ആരംഭിച്ച അന്വേഷണം പിന്നീട് എൻ.ഐ.എക്ക് സർക്കാർ കൈമാറി. 27 പ്രതികളിൽ 23 പേരെ അറസ്റ്റു ചെയ്‌തു. നാലുപേർ ഇപ്പോഴും ഒളിവിലാണ്. മുഴുവൻ പ്രതികൾക്കുമെതിരെ 2025 ഏപ്രിൽ 16ന് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ വാഹനങ്ങളിൽ ഒളിവിടങ്ങളിൽ എത്തിച്ച സംഘാംഗമാണ് നൗഷാദ്. കർണാടത്തിൽ കോളിളക്കം സൃഷ്‌ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു പ്രവീണിന്റേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |