
കട്ടപ്പന: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെഎസ്.ആർ.ടി.സി ബസ് ഡ്രൈവറെ അഞ്ചംഗ സംഘം മർദിച്ചതായി പരാതി. ഉപ്പുതറ മാട്ടുത്താവളം മൈലാടുംപാറയിൽ പ്രിൻസ് തോമസിനെയാണ് മർദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കട്ടപ്പന - ആനക്കാംപൊയ്ക റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ് പ്രിൻസ്. സർവീസ് അവസാനിപ്പിച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുംവഴി വെള്ളയാംകുടിപൊന്നിക്കവല റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിന് നേതൃത്വം നൽകിയ രണ്ടുപേരെ തനിക്ക് അറിയാമെന്നും ഇവർ തന്റെ പ്രദേശവാസികളാണെന്നും പ്രിൻസ് പറഞ്ഞു. ഇരുമ്പുവടി ഉപയോഗിച്ചുണ്ടായ ആക്രമണത്തിൽ പ്രിൻസിന്റെ കൈയ്ക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഇതോടൊപ്പം തന്റെ തിരിച്ചറിയൽ കാർഡും ഡ്യൂട്ടി പാസും മൊബൈൽ ഫോണും മൂന്നു പവന്റെ സ്വർണ മാലയും ആക്രമിസംഘം കവർന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സമീപവാസികൾ യാതൊരുവിധ കാരണവും കൂടാതെ മദ്യപിച്ചശേഷം തന്നെ ഫോൺ വിളിച്ച് അസഭ്യം പറയുകയും ഇതിനെ തുടർന്ന് വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇവർ തന്നെയാണ് തന്നെ മർദിച്ചതെന്നാണ് പ്രിൻസ് പറയുന്നത്. പരിക്കേറ്റ പ്രിൻസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിനെതിരെ കട്ടപ്പന പൊലീസിൽ പരാതിയും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |