
കൊച്ചി: ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ മകൾക്ക് മെഡിക്കൽ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രവാസി മലയാളിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികളെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പാലാരിവട്ടം പാടിവട്ടം സിവിൽലെയ്‌നിൽ താമസക്കാരായ ആൻ ജേക്കബ്, ഭർത്താവ് ജീഗി ഭോയ് ജേക്കബ് എന്നിവർക്കെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.
എറണാകുളം സെമിത്തേരിമുക്ക് സ്വദേശിയായ 63കാരനാണ് തട്ടിപ്പിന് ഇരയായത്. ബംഗളൂരുവിലെ സെന്റ് ജോർജ് മെഡിക്കൽ കോളേജിന്റെ ഗവേണിംഗ് ട്രസ്റ്റി അംഗം എന്ന വ്യാജേന ആൻ ജേക്കബാണ് ഇടപാടിന് ചുക്കാൻ പിടിച്ചത്.
ഈ വർഷം എം.ബി.ബി.എസ് കോഴ്സിലേക്ക് 50 ലക്ഷം രൂപയ്ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുണ്ടെന്നും പറഞ്ഞു. തുടർന്ന് മാർച്ച് മുതൽ മേയ് വരെ കാലയളവിൽ 10 ലക്ഷം രൂപ വീതം 5 തവണയായി കൈപ്പറ്റി.
വിശ്വാസം ജനിപ്പിക്കാൻ മെഡിക്കൽ കോളേജിന്റേതെന്ന പേരിൽ ചില രേഖകളും അയച്ചു കൊടുത്തു. കോളേജിൽ മെഡിക്കൽ പ്രവേശനം കഴിഞ്ഞിട്ടും അറിയിപ്പ് ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രവാസി ബംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും പൊലീസിൽ പരാതിപ്പെട്ടതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |