തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. പിതാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ 40കാരൻ ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് മകളെ രക്ഷിക്കാൻ കയ്യിൽ കിട്ടിയ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാൽ ഒടിഞ്ഞു.
എന്നാൽ തന്നോടുള്ള മുൻവൈരാഗ്യത്തിലാണ് മർദിച്ചതെന്ന് ആരോപിച്ച് ഇയാൾ പൊലീസിൽ പരാതി നൽകി. പിതാവിനെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതിയെ മർദിച്ചതെന്ന സത്യം പൊലീസ് അറിഞ്ഞത്.
തുടന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |