
നടിപ്പിൻ നായകൻ സൂര്യയുടെ കറുപ്പ് റിലീസ് ചെയ്ത് നാലാം ദിനം ആഗോള കളക്ഷൻ 150 കോടി കടന്നു. 13 വർഷത്തിനുശേഷം ആണ് സൂര്യ ചിത്രം ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുന്നത്. 2013ൽ സിംഗം 2നു ശേഷം സൂര്യയുെട കരിയറിൽ ബോക് സ് ഒാഫീസ് നേട്ടങ്ങൾ ഉണ്ടായില്ല. തമിഴകത്ത് മുൻ നിര താരങ്ങളുടെ ഒന്നും ചിത്രങ്ങൾ വിജയിക്കാത്ത സ്ഥിതി തുടരുമ്പോഴാണ് സൂര്യയുടെ ഗംഭീര തിരിച്ചുവരവ്.അതിനാൽ സൂര്യ ആരാധകർ ആഘോഷമാക്കുകയാണ് ഈ വിജയം. സമീപകാലത്ത് വൻ പ്രതീക്ഷ പുലർത്തിയ പല സൂര്യ ചിത്രങ്ങളും ബോക്സാഫീസിൽ യാതൊരു ചലനവും സൃഷ്ടിച്ചതുമില്ല.
വിജയ് അഭിനയ ജീവിതം ഉപേക്ഷിച്ച ശേഷം എത്തുന്ന ആദ്യ സൂര്യ ചിത്രം ആണ് കറുപ്പ്. കറുപ്പ് സ്വാമിയായും ശരവണനായും നിറഞ്ഞാടുന്ന ചിത്രത്തിൽ തൃഷ ആണ് നായിക. രണ്ടു പതിറ്റാണ്ടിനുശേഷം സൂര്യയും തൃഷയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ ആർ.ജെ. ബാലാജി ആണ് സൂര്യയെ തിരികെ ആരാധകർക്ക് സമ്മാനിച്ചത്. തമിഴിലെ മുൻനിര സംവിധായകരുടെ നിരയിൽ നടൻ കൂടിയായ ആർ.ജെ. ബാലാജി ഇടംപിടിച്ചു. നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മുക്കൂത്തി അമ്മൻ, ബാലാജി പ്രധാന വേഷത്തിൽ എത്തിയ വീട്ടില് വിശേഷം എന്നിവയാണ് മറ്റു സംവിധാന ചിത്രങ്ങൾ. ബേബി കണ്ണൻ എന്ന നിർണായക കഥാപാത്രമായി കറുപ്പിൽ ആർ.ജെ. ബാലാജി നിറഞ്ഞു നിൽക്കുന്നു. ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമ്മാണം.
അതേസമയം വിശ്വനാഥ് ആൻഡ് സൺസ് ആണ് സൂര്യയുടെ അടുത്ത റിലീസ്. ആഗസ്റ്റ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. ലക്കി ഭാസ്‌കർ ഒരുക്കിയ വെങ്കി അട്‌ലൂരി ആണ് സംവിധാനം. പി.ആർ.ഒ പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
