
തൃശൂർ: കുറ്റപത്രം സമർപ്പിച്ച് ഒന്നരപതിറ്റാണ്ടിന് ശേഷം, മലബാർ സിമന്റ്സ് അഴിമതിക്കേസുകളുടെ വിചാരണയ്ക്ക് തൃശൂർ വിജിലൻസ് കോടതിയിൽ തുടക്കം. തിങ്കളാഴ്ച നടന്ന ആദ്യ വിസ്താരത്തിൽ മുഖ്യപ്രതികളായ വ്യവസായി വി.എം.രാധാകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, എൻ.കൃഷ്ണകുമാർ, ടി.പത്മനാഭൻ നായർ, വടിവേലു എന്നിവർ ഹാജരായി.
പ്രതികളായ എസ്.എസ്.മോനി, മുരളീധരൻ നായർ എന്നിവരെത്തിയില്ല. മുഖ്യസാക്ഷിയായ നമശിവായത്തെ ഒന്നാം ദിവസം വിസ്തരിച്ചു. കേസ് ഈ മാസം 21ലേക്ക് മാറ്റി. 2011ൽ പാലക്കാട് വിജിലൻസ് ബ്യൂറോ സമർപ്പിച്ച കുറ്റപത്രത്തിലെ മൂന്ന് കേസിലും പ്രതിയായ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജോൺ മത്തായി ഉൾപ്പെടെയുള്ളവരെ 2012ൽ പട്ടികയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയതാണ് കോടതി നടപടി വൈകിച്ചത്. ഉത്തരവിനെതിരെ അന്തരിച്ച വി.ശശീന്ദ്രന്റെ കുടുംബവും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവും നിയമപോരാട്ടം നടത്തി. ഒടുവിൽ ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതികൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. അഴിമതിയിൽ കുറ്റപത്രത്തിന് തൊട്ടുപിന്നാലെ, 2011 ജനുവരി 24നാണ് മുഖ്യസാക്ഷി കമ്പനി സെക്രട്ടറി വി.ശശീന്ദ്രനെയും രണ്ട് മക്കളെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |