SignIn
Kerala Kaumudi Online
Friday, 11 September 2026 7.02 PM IST

ആദ്യദിനം തന്നെ മടി കൂടാതെ പണിയെടുത്ത് എ ഐ ക്യാമറ; മണിക്കൂറുകൾക്കുള്ളിൽ പിടിച്ചത് പതിനായിരക്കണക്കിന് നിയമലംഘനങ്ങൾ, കൂടുതൽ ഈ ജില്ലയിൽ

ai-camera

തിരുവനന്തപുരം: പ്രവർത്തനനിരതമായി ആദ്യ മണിക്കുറുകൾക്കുള്ളിൽ തന്നെ നിരവധി നിയമലംഘനങ്ങൾ ഒപ്പിയെടുത്ത് എ ഐ ക്യാമറകൾ. പിഴ ഈടാക്കുന്ന തരത്തിൽ ക്യാമറകൾ പ്രവർത്തനമാരംഭിച്ച ആദ്യ ദിനത്തിലെ കണക്കുകൾ പുറത്തു വന്നു. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് 28,891 നിയമലംഘനങ്ങളാണ് ക്യാമറ റെക്കോഡ് ചെയ്തത്.

ഒമ്പത് മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. 4778 നിയമലംഘനങ്ങൾ ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. 545 നിയമലംഘനങ്ങളുമായി മലപ്പുറം ജില്ലയാണ് ഏറ്റവും പുറകിൽ.

സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്. ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂർത്തിയായിരുന്നു. ക്യാമറകൾ 24 മണിക്കൂറും പ്രവ‌ർത്തിക്കും. ഇതോടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിന് താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹന യാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം.

അതേസമയം ക്യാമറകൾ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AICAMERA, AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA