
തിരുവനന്തപുരം: യുവസൈനികന്റെ അവയവങ്ങൾ ആറു പേർക്ക് പുതുജീവനേകും. കൊല്ലം കല്ലുവാതുൽക്കൽ, പാമ്പുറം പടിഞ്ഞാറവിള വീട്ടിൽ രാഹുൽ രാജീവിന്റെ (30) രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ്, കരൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ നിന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് 'ഗ്രീൻ കോറിഡോർ' വഴി ഇന്നലെയെത്തിച്ചു. മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലും കരൾ തിരുവനന്തപുരം കിംസ് ഹെൽത്തിലും നേത്രപടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയിലുമുള്ള രോഗികൾക്ക് നൽകും. രാഹുലിന്റെ വിയോഗത്തിൽ മന്ത്രി കെ. മുരളീധരൻ അനുശോചനം അറിയിച്ചു. ഹിമാചൽ പ്രദേശിൽ ആർമി ഉദ്യോഗസ്ഥനായിരുന്ന രാഹുൽ നാട്ടിൽ അവധിക്കെത്തിയതായിരുന്നു. തിരുവനന്തപുരം ഈഞ്ചക്കല്ലിലെ എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11ന് രാത്രി 10ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവകൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. മാതാപിതാക്കൾ: രാജീവ്, സുനിത, ഭാര്യ: രേവതി. സഹോദരി: രേഷ്മ രാജീവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |