
ന്യൂഡൽഹി: മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സേരി അൻവർ ഇബ്രാഹിമുമായും എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തി. മലേഷ്യയിലെ കോട്ട കിനബാലുവിൽ ഇന്ത്യയുടെ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കും. ഫെബ്രുവരിയിലെ മോദിയുടെ മലേഷ്യൻ സന്ദർശനത്തിന്റെ ഫലങ്ങളെക്കുറിച്ച് ഇരുവരും അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധ-സുരക്ഷ, സെമികണ്ടക്ടർ, അടിസ്ഥാനസൗകര്യം, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, ഊർജ്ജം, ഫിൻടെക്, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയിലെ സഹകരണപുരോഗതി വിലയിരുത്തി. തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധതയും ആവർത്തിച്ചു. ആസിയാൻ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മലേഷ്യ നൽകുന്ന പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു. പ്രാദേശിക, ആഗോള വിഷയങ്ങളും ചർച്ചയായി.
എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-എത്യോപ്യ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗം ചർച്ചയായി. സാമ്പത്തിക സഹകരണം, പ്രതിരോധ-സുരക്ഷാ പങ്കാളിത്തം, ശേഷിവികസനം എന്നിവയിലെ പുരോഗതി അവലോകനം ചെയ്തു. പരസ്പര താത്പര്യമുള്ള പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങളും ചർച്ച ചെയ്തു. ബ്രിക്സിലെ എത്യോപ്യയുടെ പങ്കാളിത്തം ഗ്ലോബൽ സൗത്തിന്റെ കൂട്ടായ ശബ്ദം ശക്തിപ്പെടുത്തുന്നതായി മോദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |