തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിക്ക് ആദ്യം ലഭിച്ചത് വിവാദമാകുന്നു. പ്രതിയായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയ ഉത്തരവാണ് ഇറങ്ങുന്നതിന് മുമ്പേ ചന്ദ്രശേഖരന് ലഭിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ചന്ദ്രശേഖരൻ ഉത്തരവ് വായിക്കുകയും അതിന്റെ പകർപ്പുകൾ വിതരണം ചെയ്യുകയും ചെയ്‌തു.
ഹൈക്കോടതിയുടെ സമ്മർദം മൂലമാണ് പ്രോസിക്യൂഷന് അനുമതി നൽകേണ്ടിവന്നത് എന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഭാവിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള അവകാശത്തോടെ വിചാരണയ്‌ക്ക് അനുമതി നൽകുന്ന ഈ ഉത്തരവിന്റെ വിവാദഭാഗങ്ങൾ മാറ്റി പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയേക്കുമെന്നാണ് വിവരം.
ഹൈക്കോടതിയുടെ സമ്മർദം മൂലമാണ് ഉത്തരവിറക്കുന്നത് എന്നതിൽ നിയമപരമായി പ്രശ്‌നമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ, ഈ ഉത്തരവിൽ ഹൈക്കോടതിക്കെതിരായ പരാമർശങ്ങൾ മാറ്റിയ ശേഷമാരും സമർപ്പിക്കുക. സംഭവത്തിനെതിരെ പരാതിക്കാർ രംഗത്തെത്തിയിട്ടുണ്ട്. കോടതിക്ക് ലഭിക്കാത്ത ഉത്തരവ് പ്രതിക്ക് എങ്ങനെ കിട്ടി എന്നാണ് ഹർജിക്കാരനായ കടകംപള്ളി മനോജ് ചോദിക്കുന്നത്.
കേസിൽ കക്ഷിയായിട്ടുള്ളവർക്കെല്ലാം പകർപ്പ് നൽകിക്കൊണ്ടാണ് വ്യവസായ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. ഇതിൽ അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ളവരുടെ പേര് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, പരാതിക്കാരന് പകർപ്പ് നൽകിയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |