
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് ശക്തമായ അടിത്തറ പാകിയ നേതൃപാടവമാണ് കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറി പദവിയിലെത്തിച്ചത്. പാർട്ടിക്കായി അക്ഷീണം പ്രയത്നിച്ചതിനുള്ള അംഗീകാരം. സംസ്ഥാനത്ത് ബി.ജെ.പിക്ക് കരുത്തേകിയ ശബരിമല പ്രക്ഷോഭത്തിന്റെ മുൻനിരപോരാളിയായിരുന്നു സുരേന്ദ്രൻ. സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായിരുന്നപ്പോഴാണ് പാർട്ടി കേരളത്തിൽ ആദ്യമായി ലോക്‌സഭാ സീറ്റിൽ ജയിച്ചത്.
ഭരണമില്ലാതിരുന്നിട്ടും കേരളത്തിൽ ബി.ജെ.പി ശക്തമായ പ്രതിപക്ഷ ശബ്ദമായതിലും സുരേന്ദ്രന് സുപ്രധാന പങ്കുണ്ടായിരുന്നു. കേരളത്തിൽ പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്തുന്നതിലും മുഖ്യപങ്കുവഹിച്ചു. സുരേന്ദ്രനുണ്ടാക്കിയ സംഘടനാ സംവിധാനത്തിന്റെ കരുത്തിലായിരുന്നു നിയമസഭ - തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സംസ്ഥാനത്ത് നേട്ടമുണ്ടാക്കിയത്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
കോഴിക്കോട് ഉള്ളിയേരിയിലെ സാധാരണ കുടുംബത്തിലായിരുന്നു ജനനം. 1988ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ എ.ബി.വി.പിയുടെ യൂണിറ്റ് സെക്രട്ടറിയി. 1990ൽ യുവമോർച്ചയിലെത്തി. 2003ൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റായി. 2009ൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. 2020ൽ സംസ്ഥാന പ്രസിഡന്റുമായി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കേവലം 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ തോറ്റത്. കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളിലും മഞ്ചേശ്വരം, കോന്നി നിയമസഭാ മണ്ഡലങ്ങളിലും മത്സരിച്ചിട്ടുണ്ട്.
വഴിത്തിരിവായത് ശബരിമല പ്രക്ഷോഭം
ശബരിമല പ്രക്ഷോഭത്തിലൂടെയാണ് കെ. സുരേന്ദ്രൻ ജനപ്രിയനായത്. ഇതുമായി ബന്ധപ്പെട്ട് ജയിലുമായി. ശബരിമല പ്രക്ഷേഭത്തിൽ സുരേന്ദ്രനെതിരെ 240 ഓളം കേസുകളെടുത്തിരുന്നു. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും സുരേന്ദ്രനെതിരെ കേസുണ്ടായിരുന്നു. സി.കെ. ജാനുവുമായി ബന്ധപ്പെട്ട മഞ്ചേശ്വരം കോഴക്കേസ്, കൊടകര കുഴൽപ്പണക്കേസ് തുടങ്ങിയ വിവാദങ്ങളുമുണ്ടായി. ഭാര്യ: ഷീബ. മക്കൾ: ഹരികൃഷ്ണൻ, ഗായത്രീ ദേവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |