SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.22 AM IST

'ജസ്‌ന ജീവനോടെയുണ്ടെന്നതിന് ഒരു തെളിവുമില്ല', കേരള പൊലീസിന് വലിയ വീഴ്ചയെന്നും ആരോപണം; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

READ ENGLISH VERSION
jasna

തിരുവനന്തപുരം: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയ്ക്ക് വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ. കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ടും നല്‍കി. ജസ്‌നയ്ക്ക് എന്തുസംഭവിച്ചെന്ന് തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്നും തിരോധാനം സംബന്ധിച്ച് എന്തെങ്കിലും പുതിയ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കാമെന്നും സിബിഐ കോടതിയെ അറിയിച്ചു.

കേസില്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണങ്ങളും സിബിഐ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്. ജസ്‌നയെ കാണാതായി ആദ്യ 48 മണിക്കൂറുകളില്‍ പൊലീസ് ഒന്നും ചെയ്തില്ലെന്നും ഒരു മാന്‍ മിസ്സിംഗ് കേസില്‍ ആദ്യ മണിക്കൂറുകള്‍ നിര്‍ണായകമാണെന്നിരിക്കെയാണ് ഇത്തരമൊരു വീഴ്ചയെന്നും സിബിഐ ആരോപിക്കുന്നു. അതോടൊപ്പം ജസ്‌ന ജീവനോടെയുണ്ടെന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത്തരത്തില്‍ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാണാതായി ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും ജസ്‌നയുടെ തിരോധാനത്തില്‍ പിതാവിനോ സുഹൃത്തിനോ ഒരു പങ്കുമില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നാ മരിയ ജയിംസിനെ കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം.

കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JASNA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA