
ബേപ്പൂർ: കള്ളന്മാരെ പേടിച്ചാണ് അബ്ദുൾ സലാം ഏഴു പവൻ അലമാരയിലെ തുണികൾക്കിടയിൽ ഒളിപ്പിച്ചത്. പക്ഷേ ഭാര്യ ആ തുണിക്കെട്ട് ഹരിതകർമ്മ സേനയ്‌ക്ക് കൊടുത്തതോടെ കഥമാറി. ഒരു മാസം കഴിഞ്ഞ് വിവരമറിഞ്ഞ ഹരിതകർമ്മ സേനാംഗങ്ങൾ ഏഴു പവൻ വീണ്ടെടുത്ത് ഉടമയ്‌ക്ക് കൈമാറി.
പയ്യാനക്കൽ വൈ.എം.ആർ.സി സരോവരം റസിഡൻസിലെ അബ്‌ദുൾ സലാം മേയ് 16നാണ് വിനോദയാത്ര പോയത്. ഒറ്റയ്‌ക്കായിരുന്നു യാത്ര. പുറപ്പെടും മുൻപാണ് സ്വർണം തുണികൾക്കിടയിൽ ഒളിപ്പിച്ചത്. പക്ഷേ വീട്ടുകാരോട് പറഞ്ഞില്ല. പിറ്റേദിവസം ഹരിതകർമ്മ സേന വീട്ടിലെത്തിയപ്പോൾ ഭാര്യ സാബിറ സ്വർണമുണ്ടായിരുന്ന അലമാരയിലെ തുണിക്കെട്ടെടുത്തു കൊടുത്തു.
യാത്ര കഴിഞ്ഞെത്തിയ അബ്‌ദുൾ സലാം കുടുംബത്തോട് സംസാരിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ച കാര്യം പറഞ്ഞത്. പക്ഷേ അലമാരയിൽ കണ്ടില്ല. തുണിക്കെട്ട് ഹരിതകർമ്മ സേനയ്‌ക്ക് കൊടുത്തെന്ന് ഭാര്യ പറഞ്ഞതോടെ സ്വർണം നഷ്ടമായെന്നുറപ്പിച്ചു.
വഴിത്തിരിവായ തെരച്ചിൽ
ജൂൺ 20ന് വീട്ടിലെത്തിയ ഹരിത കർമ്മ സേനയോട് വീട്ടുടമ വിവരമറിയിച്ചു. തുടർന്ന് തുണിക്കെട്ട് തള്ളിയ നെല്ലിക്കോട് മാലിന്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം തെരച്ചിലിൽ നടത്തി. സ്വർണം കണ്ടെത്തി ഉടമയ്‌ക്ക് കൈമാറി. കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 55ൽ പയ്യാനക്കലിലെ ഹരിതകർമ്മ സേനാംഗങ്ങളായ ഇബ്രാഹിം ബാബു, അനിഷ, നുസൈബ, സെഫ്രീന, സോംലിത്ത്, അനന്ദു എന്നിവരാണ് സ്വർണം കണ്ടെത്തിയത്. വിദ്യാർത്ഥികളായ ഫാത്തിമ ഫിദ, ആയിഷ ഷെയ്ക എന്നിവരാണ് അബ്‌ദുൾ സലാമിന്റെ മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |