
തിരുവനന്തപുരം: എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് നൽകിയ കത്തിൽ തീരുമാനം വൈകിയേക്കും.
കത്തിൽ എന്ത് നടപടിയെടുക്കാമെന്ന് അറിയാൻ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഉപദേശം കിട്ടാൻ ഒരാഴ്ചയെടുക്കും.അത് യു.ഡി.എഫ്. ചർച്ച ചെയ്ത് നിലപാട് എടുത്തതിന് ശേഷമായിരിക്കും മന്ത്രിസഭയിലെത്തുക. തീരുമാനമെടുക്കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. നിയമപ്രശ്നത്തെക്കാൾ രാഷ്ട്രീയമായ തിരിച്ചടികളെയാണ് സർക്കാർ ഭയക്കുന്നത്. ഇ.ഡി.യുടെകത്തിൽ സംസ്ഥാനസർക്കാർ ഉടനടി നടപടിയിലേക്ക് നീങ്ങുന്നത് ദേശീയ തലത്തിലും രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്. നടപടി എടുത്തില്ലെങ്കിൽ മാസപ്പടി കേസിൽ ഇടതുമുന്നണിയെ രക്ഷപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന ആക്ഷേപം ഉണ്ടായേക്കും. യു.ഡി.എഫ്. പ്രതിപക്ഷത്തിരുന്നപ്പോൾ അതിശക്തമായി ഉന്നയിച്ച ആക്ഷേപമാണ് പിണറായി വിജയനെതിരായ മാസപ്പടി കേസ്.അതിൽ നടപടിയെടുക്കാൻ അവസരം ലഭിച്ചപ്പോൾ യു.ഡി.എഫ്. പിൻമാറിയത് എന്തുകൊണ്ടെന്ന് ജനങ്ങളോട് വിശദീകരിക്കേണ്ടിവരും.
മാസപ്പടി കേസിൽ പിണറായി വിജയൻ നേരിട്ട് പണം വാങ്ങിയിട്ടില്ല.പകരം മകൾ വീണയാണ് പണം കൈപ്പറ്റിയത്. വീണ ഇതിനായി ഒരു കമ്പനി തന്നെ തുടങ്ങി.അതിന്റെ മറവിലാണ് പണം കൈപ്പറ്റിയത്. എന്നാൽ തുക വാങ്ങിയതിന്റെ പേരിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്ത് സഹായമാണ് തിരിച്ചുനൽകിയതെന്ന ചോദ്യം ഉയരും.അത് ഇനിയും കണ്ടെത്തേണ്ടിവരും.അതുതന്നെയാണ് ഇ.ഡി.യുടെ കത്തിലും ആവശ്യപ്പെടുന്നത്. അതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് കൈമാറുന്നതാണ് സർക്കാർ പരിഗണിക്കുന്നത്. വിജിലൻസിനെ ഏൽപിക്കണമെന്ന നിർദ്ദേശവും ഉണ്ട്.ഇക്കാര്യത്തിൽ നിയമ ഉപദേശം നിർണ്ണായകമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |