തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഹവാല ഇടപാടിൽ വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന് മുഖ്യ പങ്കുണ്ടെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു.
വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും ഇഡി പൊലീസിന് കൈമാറി. കുറിപ്പുകൾ താൻ തന്നെയാണ് എഴുതിയതെന്ന് വീണ സമ്മതിച്ചുവെന്നും ഇഡി പറയുന്നു. തിരുവനന്തപുരത്ത് പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടിൽ മേയ് 27ന് നടത്തിയ റെയ്‌ഡിലാണ് രേഖകൾ പിടിച്ചെടുത്തത്. റെയ്‌ഡിൽ വീണയുടെ ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം പിണറായി വിജയൻ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് 'റെഡ് ബുക്കിന്റെ' തെളിവ് ഇഡി പുറത്തുവിട്ടിരിക്കുന്നത്.
കള്ളപ്പണ ഇടപാടിൽ റിയാസിന്റെ സുഹൃത്തുക്കൾക്കും സ്റ്റാഫ് അംഗങ്ങൾക്കും പങ്കുണ്ട്. ഇതിനായി 16 അംഗ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ഇഡി ആരോപിക്കുന്നു. 'നമ്മൾ ബേപ്പൂർ കോർ ടീം'എന്നാണ് ഗ്രൂപ്പിന്റെ പേര്. ഗ്രൂപ്പിലെ ഒരു നമ്പർ സേവ് ചെയ്തിരിക്കുന്നത് 'മിനിസ്റ്റർ റിയാസ്' എന്നാണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
വിദേശത്തേയ്ക്ക് പണം കടത്തിയതിന്റെ കൃത്യമായ തെളിവുകളുണ്ടെന്ന് ഇഡി പറയുന്നു. 2024 മേയ് മാസത്തിലെ വീണയുടെ ദുബായ് യാത്രയെക്കുറിച്ചും ഇഡിയുടെ കത്തിൽ പരാമർശമുണ്ട്. വീണയും റിയാസും ദുബായിൽ പോയത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ഇഡി പറയുന്നു. ദുബായിൽ ഗാർമെന്റ് ബിസിനസ് എന്ന പേരിൽ ബെനാമി കമ്പനി സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും കത്തിലുണ്ട്. റിയാസിന്റെ പൂർണ അറിവോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി 2024 ജൂലായ് മുതൽ 2025 ജൂലായ് വരെ ഹവാല ഉൾപ്പെടെയുള്ള ഇടപാടുകൾ നടന്നെന്നാണ് ഇഡി നൽകിയ കത്തിൽ ആരോപിക്കുന്നത്. 25 പേജുള്ള കത്താണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്.
The Enforcement Directorate (ED) claims that documents seized from Veena, daughter of Pinarayi Vijayan, contain evidence of money laundering in the monthly-payment case. In a letter to the DGP, the ED also alleges that Veena’s husband and former minister, Mohammed Riyas, played a key role in hawala transactions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |