
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്‌മക്കടക്കം സംസ്ഥാനത്ത് നാലു പ്രതികൾക്ക് വധശിക്ഷ വിധിച്ചിട്ടുള്ള ജഡ്‌ജി എ എം ബഷീറിന് സ്ഥലംമാറ്റം. ആലപ്പുഴ മോട്ടോർ ആക്‌സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ കോടതിയിലേക്കാണ് സ്ഥലംമാറ്റം. സാധാരണ രീതിയിലുള്ള സ്ഥലംമാറ്റമാണ്.
നെയ്യാറ്റിൻകര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ എട്ടുമാസത്തിനിടെ നാല് കുറ്റവാളികൾക്കാണ് ശിക്ഷ വിധിച്ചത്. സംസ്ഥാനത്ത് രണ്ട് വനിതകൾക്ക് വധശിക്ഷ വിധിച്ചത് ഒരേ കോടതിയും ഒരേ ജഡ്ജിയുമാണെന്ന പ്രത്യേകതയുമുണ്ട്. പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീറാണ് 2023 മേയ് രണ്ടിന് വിഴിഞ്ഞത്ത് ശാന്തമ്മയെന്ന വീട്ടമ്മയെ കൊന്ന് സ്വർണഭരണം കവർന്ന കേസിൽ റഫീഖാ ബീവിക്കും വധശിക്ഷ വിധിച്ചത്. റഫീഖയുടെ മക്കളായ അൽ അമീൻ, ഷഫീക്ക് എന്നിവർക്കും വധശിക്ഷ വിധിച്ചിരുന്നു.
ജഡ്ജിയാണെങ്കിലും എ എം ബഷീർ എഴുത്തുകാരൻ കൂടിയാണ്. നോവലുകൾ, കഥാ സമാഹാരങ്ങൾ, സഞ്ചാര സഹിത്യം എന്നീ വിഭാഗങ്ങളിൽ കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ‘ തെമിസ്’ എന്ന നോവൽ പ്രസിദ്ധമാണ്. ‘ജെ കേസ്' എന്ന കേസ് സ്റ്റഡിയും ശ്രദ്ധിക്കപ്പെട്ടു.
തൃശൂർ വടക്കാഞ്ചേരി സ്വദേശിയാണ്. 2002ൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആയി സർവീസിൽ പ്രവേശിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ജില്ലാ ജഡ്ജിയായി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. നിയമസഭാ സെക്രട്ടറിയായിരിക്കെയാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് ജഡ്ജ് ആയി നിയമിതനായത്. കേരള ലോകയുക്ത ഉദ്യോഗസ്ഥ എസ്. സുമായാണ് ഭാര്യ. അഭിഭാഷകയായ അസ്മിൻ നയാര മകളും വിദ്യാർത്ഥിയായ അസിം ബഷീർ മകനുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |