
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ സൗഹൃദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും നിയമം പാലിക്കുന്ന സംരംഭകർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി കെ. മുരളീധരൻ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസംരംഭകർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും 'യൂത്ത് ഫോർ ഫുഡ് സേഫ്റ്റി' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മുഴുവൻ ഭക്ഷ്യശാലകളെയും മോശമായി ചിത്രീകരിക്കരുത്. അതേസമയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചക്കില്ല. ശുചിത്വക്കുറവും മലിനജല ഉപയോഗവും പാചകരീതികളിലെ അപാകതകളും ഷിഗെല്ല പോലുള്ള രോഗങ്ങൾ പടരാൻ കാരണമാകുന്നുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങളിൽ പരിശോധനയും തുടർനടപടികളും ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
പരിശീലന പരിപാടിയുടെ ലോഗോയും യൂത്ത് ഫോർ ഫുഡ് സേഫ്റ്റിയുടെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ സൂര്യ വി.എസ്. അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണർ ശ്രീധന്യ സുരേഷ്, ജോയിന്റ് കമ്മിഷണർ അജി.എസ്, പി.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് വൃന്ദ.എസ് എന്നിവർ സംസാരിച്ചു.യുവജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയാണ് വിവിധ മേഖലകളിൽ പരിശീലനം നേടിയ യുവജനങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച'യൂത്ത് ഫോർ ഫുഡ് സേഫ്റ്റി' പദ്ധതിയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |