
തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകനും വാഗ്മിയും സാഹിത്യകാരനുമായ കെ.ബാലകൃഷ്ണന് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു. പേട്ട യംഗ്സ്റ്റേഴ്‌സ് സ്പോർട്സ് ക്ലബും കെ.ബാലകൃഷ്ണൻ സ്‌മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂറിന്റെ സംഹഗർജ്ജനമായിരുന്നു കെ.ബാലകൃഷ്ണൻ. അദ്ദേഹത്തെ മറന്ന് തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം എഴുതാനാകില്ല. രാജാധികാരത്തെയും ബ്രിട്ടീഷ് മേധാവിത്വത്തെയും ഒരുമിച്ച് എതിർക്കുകയും ജാതിമേധാവിത്വത്തെ പരമ പുശ്ചത്തോടെ വലിച്ചെറിയുകയും ചെയ്ത മഹാനായ കെ.ബാലകൃഷ്ണന്റെ പ്രവർത്തനങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തി ഏറുകയാണ്.അദ്ദേഹം വിമോചന സമരത്തെ അനുകൂലിച്ചു എന്നു പറയുന്നവർ,എന്തുകൊണ്ടാണ് അദ്ദേഹം അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന് എതിരായത് എന്നതാണ് അന്വേഷിക്കേണ്ടത്. തനിക്ക് ശരിയെന്ന് തോന്നിയത് അദ്ദേഹം പ്രകടിപ്പിക്കുകയും അത്തരം സന്ദർഭത്തിൽ തുറന്ന നിലപാടെടുക്കുകയും ചെയ്‌തു.പാർലമെന്റിലും തിരുകൊച്ചി നിയമസഭയിലും അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ഇപ്പോഴും ശ്രദ്ധേയമാണ്.കെ.ബാലകൃഷ്ണനെ പുനർവായനയ്‌ക്ക് പഠനവിധേയമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അനുസ്മരണപ്രഭാഷണം നടത്തി. ക്ലബ് വൈസ് പ്രസിഡന്റ് എസ്. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എൻജിനീയർ ഡി.കുട്ടപ്പൻ, ട്രഷറർ ഷിബു, കെ.ജി. സുരേഷ്ബാബു, സജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |