SignIn
Kerala Kaumudi Online
Monday, 27 July 2026 9.20 AM IST

'കാലാവധി  കഴിയുമ്പോൾ  മാറേണ്ടിവരുമെന്ന് അറിയാം'; അദ്ധ്യക്ഷനായി തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ  സുരേന്ദ്രൻ

READ ENGLISH VERSION

k-surendran

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കാലാവധി കഴിയുമ്പോൾ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് പദവിയൊഴിയുന്ന കെ സുരേന്ദ്രന്റെ പ്രതികരണം.

'രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. രാജീവ് ചന്ദ്രശേഖർ മെയ്യ് വഴക്കമുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. പാർട്ടിയെ നയിക്കാൻ യോഗ്യനാണ്. സിപിഎം - ബിജെപി ഒത്തുതീർപ്പ് രാഷ്ട്രീയ ആരോപണം യുഡിഎഫ് പടച്ചുവിടുന്ന പ്രചാരണം മാത്രമാണ്. രണ്ടാം സ്ഥാനക്കാരായ അവരെ മൂന്നാം സ്ഥാനക്കാർ മറിക്കടക്കുമോയെന്ന വേവലാതിയാണ്. അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ഒന്നര വ‌ർഷത്തോളം കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ആയിരുന്നു. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നു.

ശരിക്കും രണ്ടര വർഷമാണ് സംഘടനയെ സജീവമാക്കാൻ ലഭിച്ചത്. അഞ്ചുവർഷം അദ്ധ്യക്ഷ സ്ഥാനം പൂർത്തിയാക്കിയ എല്ലാവരും മാറി. പിന്നെ ഞാൻ മാത്രം അവിടെ തുടരുന്നതിൽ അർത്ഥമില്ല. ബിജെപിക്കുള്ളിൽ നേതൃപദവി ഏറ്റെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതിനാലാണ് അദ്ധ്യക്ഷൻ ആരാകുമെന്ന് ചർച്ചകളുണ്ടായത്. പാർട്ടിക്കുള്ളിൽ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. എല്ലാ സംഘടനകളിലും ഉണ്ടാകുന്നത് പോലെ അഭിപ്രായ വ്യത്യാസങ്ങൾ ഈ പാർട്ടിയിലുമുണ്ട്. അതെല്ലാം പരിഹരിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്. എംടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവരെല്ലാം അദ്ധ്യക്ഷ പദവിക്ക് യോഗ്യരായിട്ടുള്ളവരാണ്. അത്തരത്തിൽ നേതൃസ്ഥാനത്തേക്ക് അഞ്ചോ ആറോ നേതാക്കളുടെ പേര് പരിഗണിച്ചിരുന്നു. അതിൽ നിന്നാണ് അന്തിമ തീരുമാനത്തിലെത്തിയത്. നേതാക്കൾക്ക് ഇനിയും അവസരമുണ്ട്'- അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA