
നിയമോപദേശം തേടി കമ്മിഷൻ
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിനെ സംബന്ധിച്ച ചോദ്യം ചെയ്യലിന് പി.എസ്.സി അംഗങ്ങൾ ഹാജരാകണമെന്ന നിലപാടിലുറച്ച് ക്രൈം ബ്രാഞ്ച്. നാല് അംഗങ്ങൾക്ക് നൽകിയ നോട്ടീസിൽ, ചൊവാഴ്ച ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്. ഭരണഘടനാ പദവിയും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പി.എസ്.സി സെക്രട്ടറി കത്ത് നൽകിയെങ്കിലും ക്രൈം ബ്രാഞ്ച് അംഗീകരിച്ചില്ല. അന്വേഷണവുമായി സഹകരിക്കാൻ ബാദ്ധ്യതയുള്ള പി.എസ്.സി ചെയർമാനും അംഗങ്ങളും ആവശ്യപ്പെടുന്നിടത്ത് ഹാജരാകില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. തങ്ങൾക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മെമ്പർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും 100 മാർക്കിന്റെ പൊതു പരീക്ഷയിൽ 58 മാർക്കിന് മൂല്യനിർണയം നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇടതു സംഘടനാ നേതാവിന് നിയമനം നൽകുകയും ചെയ്തതിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
വകുപ്പുതല നടപടിക്ക് ശുപാർശ
സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പി.എസ്.സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് എസ്.ഐ.ടി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. കേസിൽ മൊഴിയെടുക്കണമെങ്കിൽ ക്രൈം ബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്തെത്തണമെന്ന് അറിയിച്ച പി.എസ്.സി , ഇക്കാര്യത്തിൽ വീണ്ടും നിയമോപദേശം തേടി. ഇത് നാളെ ചേരുന്ന പി.എസ്.സി യോഗം ചർച്ച ചെയ്യും. എന്നാൽ ,പ്രോട്ടോക്കോളിന്റെ പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ തങ്ങളെക്കുറിച്ച് വീണ്ടും സംശയമുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് കരുതുന്നവരാണ് ഒരു വിഭാഗം പി.എസ്.സി അംഗങ്ങൾ.
അഹങ്കാരം, ധാർഷ്ട്യം
രാജ്യത്തെ നിയമസംവിധാനങ്ങൾ പാലിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നവരാണ് പി.എസ്.സി അംഗങ്ങൾ. അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാൽ ഹാജരാകാൻ അവർ ബാദ്ധ്യസ്ഥരാണ്. പരിരക്ഷയുണ്ടെന്ന് പറയുന്നത് അറിവില്ലായ്മയും അഹങ്കാരവും ധാർഷ്ട്യവുമാണ്.
അഡ്വ.എ.എൻ.രാജൻബാബു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |