
കണ്ണൂർ: ശാരീരികാവസ്ഥ ബോദ്ധ്യപ്പെടുത്തിയിട്ടും പരിഗണന നൽകാതെ ബോധപൂർവം സ്ഥലംമാറ്റിയെന്നാണ് ആരോപിച്ച് ഡി.എം.ഒയ്ക്ക് എതിരെ പരാതിയുമായി കുഴഞ്ഞുവീണ് മരിച്ച വനിതാ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപലേഖയുടെ ബന്ധുക്കൾ. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വടകര മേപ്പയിൽ സ്വദേശിനി ആർ.ദീപലേഖയാണ് (51) മരിച്ചത്. മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും എൻ.ജി.ഒ യൂണിയനും ആരോഗ്യമന്ത്രിക്ക് പരാതി നൽകും. കഴിഞ്ഞ ഫെബ്രുവരിയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മൂന്ന് മാസം ചികിത്സയിലായിരുന്നു ദീപലേഖ.
അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്. പുതിയ സർക്കാർ വന്ന ശേഷമുള്ള സ്ഥലം മാറ്റത്തിനുള്ള കരട് പട്ടികയിൽ ദീപലേഖയുണ്ടായിരുന്നു. മട്ടന്നൂരിലേക്കായിരുന്നു മാറ്റം. ആരോഗ്യപ്രശ്നം പരിഗണിച്ച് തുടരാൻ അപേക്ഷ നൽകിയെങ്കിലും പിണറായിയിലേക്ക് സ്ഥലം മാറ്റി. മൃതദേഹം ചൊക്ലി എഫ്.എച്ച്.സിയിലും വടകര മേപ്പയിലെ ഐ.പി.എം അക്കാഡമിക്ക് സമീപമുള്ള വീട്ടിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |